Thursday, May 2, 2024
keralaNews

വാളയാര്‍ കേസ് : അന്വേഷണ ഉദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം; ക്രിമിനല്‍ കേസെടുക്കണം പോക്സോ കോടതി

പാലക്കാട്: വാളയാര്‍ കേസില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതല്ലെന്നും, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന ഉദ്യോഗസ്ഥന്റെ പരാമര്‍ശത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ എംജെ സോജനെതിരെ ക്രിമിനല്‍ കേസെടുക്കാമെന്ന് കോടതി.

പാലക്കാട് പോക്സോ കോടതിയുടേതാണ് ഉത്തരവ്. സോജന്റെ പരാമര്‍ശനത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കേസില്‍ പ്രതികളെ എല്ലാവരേയും പാലക്കാട് പോക്സോ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ആ സമയത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ സോജന്റെ പ്രതികരണം വന്നത്. ഒന്നര വര്‍ഷം ജയിലില്‍ കിടന്നത് തന്നെയാണ് പ്രതികള്‍ക്കുളള ഏറ്റവും വലിയ ശിക്ഷ.

കാരണം ഈ കേസില്‍ ഒരു തെളിവും ഇല്ല. പ്രതികള്‍ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നതില്‍ സംശയമില്ലെന്നും സോജന്‍ പറഞ്ഞിരുന്നു. കേസില്‍പോലീസ് തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കുന്ന അവസ്ഥയാണുണ്ടായത്.

കേസ് അന്വേഷിച്ച ഡിവൈഎസ്പി സോജന്‍, എസ്‌ഐ ചാക്കോ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.

2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജനുവരി 13ന് മൂത്ത കുഞ്ഞിനെ ഒറ്റമുറി വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ദുരൂഹമരണത്തിന്റെ 52-ാം നാള്‍ ഇളയകുഞ്ഞിനേയും സമാനമായ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരാണ് കേസിലെ പ്രതികള്‍.

പ്രദീപിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണത്തില്‍ വീഴ്ച്ച വന്നെന്ന ആരോപണം സാധൂകരിക്കും വിധമായിരുന്നു പിന്നീടുള്ള സംഭവങ്ങള്‍. പോലീസ് അന്വേഷണം ശരിവെയ്ക്കുന്നതായിരുന്നു സിബിഐയുടെ വിലയിരുത്തലും.