Friday, May 3, 2024
keralaNews

വയോധികയെ അടക്കം ഏഴ് പേരെ തെരുവുനായ കടിച്ചു കീറി.

ഇടുക്കിയില്‍ വയോധികയെ അടക്കം ഏഴ് പേരെ തെരുവുനായ കടിച്ചു കീറി. നെടുങ്കണ്ടത്തിനു സമീപം മഞ്ഞപ്പെട്ടി, കല്‍ക്കൂന്തല്‍, കരടിവളവ്, കട്ടക്കാല സ്വദേശികള്‍ക്കാണ് കടിയേറ്റത്. കല്‍ക്കൂന്തല്‍ സന്തോഷ് ഭവനത്തില്‍ രത്‌നമ്മ (75)യ്ക്കാണ് ഇന്ന് പുലര്‍ച്ചെ പുരയിടത്തിലേക്കിറങ്ങിയപ്പോള്‍ നായയുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റത്. പുരയിടത്തിലേക്കിറങ്ങിയ ഇവരെ നായ കടിച്ചു കുതറുകയായിരുന്നു.അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിലത്ത് വീണ ഇവരെ വീണ്ടും പട്ടി ആക്രമിച്ചു. അലറിക്കരഞ്ഞതോടെ മകനും ഭാര്യയും സമീപവാസികളും ഓടിയെത്തി. ഇതോടെ പട്ടി ഓടി രക്ഷപെട്ടു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം വയോധികയെ വീട്ടില്‍ തിരികെ എത്തിച്ചിട്ടുണ്ട്. ഇതേ നായ തന്നെ മഞ്ഞപ്പെട്ടിയിലെ വ്യാപാരി കല്ലറക്കല്‍ ബേബിയെയും ആക്രമിച്ചു.രാവിലെ നടക്കാനിറങ്ങിയ ബേബിയെ പിന്നിലൂടെ എത്തിയ നായ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ബേബി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഏഴോളം പേര്‍ക്ക് കടിയേറ്റെങ്കിലും നായയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വളര്‍ത്ത് മൃഗങ്ങള്‍ തെരുവ് നായ ആക്രമണത്തിന് ഇരയാകുമോയെന്നാണ് നാട്ടുകാരുടെ ഭയം. നെടുങ്കണ്ടം ടൗണ്‍ അടക്കമുള്ള മേഖലകളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്.