Friday, April 26, 2024
indiaNewsObituary

വധുവിനെയും വരനെയും വിരുന്നിന് വിളിച്ച് വെട്ടിക്കൊന്നു

ചെന്നൈ: വധുവിനെയും വരനെയും വിരുന്നിന് വീട്ടില്‍ വിളിച്ച് വെട്ടിക്കൊന്നു. ജൂണ്‍ 9 ന് വിവാഹിതരായ ശരണ്യ – മോഹന്‍ എന്നീ ദമ്പതികളെയാണ് വധുവിന്റെ സ്വന്തം സഹോദരന്‍ തന്നെ ക്രൂരമായി വെട്ടിക്കൊന്നത്. ഇന്നലെ വൈകിട്ടോടെ വിരുന്ന് വീട്ടിലെത്തിയ ശരണ്യയെയും – മോഹനെയും സഹോദരനായ ശക്തിവേല്‍, ബന്ധു രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

അഞ്ച് ദിവസം മുമ്പ് മാത്രമാണ് ശരണ്യയും മോഹനും വിവാഹിതരായത്. കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയായിരുന്നു ശരണ്യ.

31-കാരനായ മോഹനും 22-കാരിയായ ശരണ്യയും തിരുനെല്‍വേലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്. നഴ്‌സായ ശരണ്യ കുറച്ച് കാലം മുമ്പാണ് ആശുപത്രിയില്‍ ജോലിക്കെത്തിയത്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ് ശരണ്യയും മോഹനും.

തങ്ങളുടെ പ്രണയം സ്വന്തം വീട്ടില്‍ പറഞ്ഞപ്പോള്‍ ശരണ്യയുടെ വീട്ടുകാര്‍ ഇവരുടെ വിവാഹത്തെ എതിര്‍ത്തു. സ്വന്തം സമുദായത്തില്‍പ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്യണമെന്ന കുടുംബത്തിന്റെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് ഇരുവരും ചെന്നൈയിലെത്തി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 9-നായിരുന്നു ചെന്നൈയില്‍ വെച്ച് ഇരുവരും വിവാഹിതരായത്.

വിവാഹത്തെക്കുറിച്ച് അറിഞ്ഞ ശരണ്യയുടെ സഹോദരന്‍ ശക്തിവേല്‍, ഇരുവരോടും ക്ഷമിച്ചുവെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരാന്‍ ശരണ്യയോട് അഭ്യര്‍ത്ഥിച്ചു. ചോളപുരത്തെ സ്വന്തം വീട്ടില്‍ത്തന്നെ കഴിയാമെന്നും, തിരികെ വരണമെന്നും ഇരുവരോടും ശക്തിവേല്‍ പറഞ്ഞു. സന്തോഷത്തോടെ വീട്ടിലേക്ക് ഇന്നലെ എത്തിയ ഇരുവരും വീട്ടുവളപ്പിലേക്ക് കാല്‍കുത്തിയതും ശക്തിവേലും ബന്ധുവും വടിവാളുമായി എത്തി വെട്ടുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ശരണ്യയുടെയും മോഹന്റെയും മൃതദേഹങ്ങള്‍ കുംഭകോണം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മോഹന്റെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.