Friday, May 3, 2024
keralaNews

ലഹരി മാഫിയ ആക്രമണം; പരുക്കേറ്റ ഉദ്യോഗസ്ഥരെ മന്ത്രി സന്ദര്‍ശിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ലഹരി മാഫിയയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടനാട് എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരായ ജി ആര്‍ ശ്രീരണദിവെ, എച്ച് നാസര്‍ എന്നിവരെ മന്ത്രി എംബി രാജേഷ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഓണക്കാലത്ത് കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് എക്സൈസിന്റെ തീരുമാനമെന്നും ലഹരി മാഫിയയ്ക്കെതിരെ ശക്തമായ ഇടപെടലുമായി മുന്നോട്ടുപോവുമെന്നും മന്ത്രി അറിയിച്ചു.                          മന്ത്രി എംബി രാജേഷ് പറഞ്ഞത്: ”ആലപ്പുഴ കഞ്ഞിപ്പാടത്ത് ഓണം സ്പെഷ്യല്‍ ഡ്രൈവിനിടെ ലഹരിമാഫിയയുടെ ആക്രമണത്തില്‍ പരുക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചു. കുട്ടനാട് എക്സൈസ് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫിസര്‍ ജി ആര്‍ ശ്രീരണദിവെ, പ്രിവന്റീവ് ഓഫിസര്‍ എച്ച് നാസര്‍ എന്നിവരെയാണ് സന്ദര്‍ശിച്ചത്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കേസിലെ രണ്ട് പ്രതികളെ ഇതിനകം തന്നെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഓണക്കാലത്ത് കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് എക്സൈസിന്റെ തീരുമാനം. ലഹരി മാഫിയയ്ക്കെതിരെ കൂടുതല്‍ ശക്തമായ ഇടപെടലുമായി എക്സൈസ് സേന മുന്നോട്ടുപോവും.” വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ കഞ്ഞിപ്പാടം വടക്കേക്കരയിലായിരുന്നു സംഭവം. പരസ്യ മദ്യപാനവും ലഹരി ഉപയോഗവും നടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. പൊലീസ് ഉദ്യോഗസ്ഥനടക്കം പത്തോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് പരുക്കേറ്റവര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ കഞ്ഞിപ്പാടം ചെറുവള്ളിത്തറ വീട്ടില്‍ അനീഷ് (35), നാരകത്തറ വീട്ടില്‍ അഖില്‍ ബാബു (32) എന്നിവരെയാണ് അമ്പലപ്പുഴപൊലീസ് പിടികൂടിയത്.