Thursday, May 2, 2024
keralaNewspolitics

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുത്തു അബിന്‍ വര്‍ക്കിയും അരിത ബാബുവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി സംസ്ഥാന ഉപാധ്യക്ഷന്മാരായി. സംഘടനയെ കൂടുതല്‍ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. സമര സംഘടനയായി യൂത്ത് കോണ്‍ഗ്രസിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സാധുവായ 5,11,489 വോട്ടുകളില്‍ രാഹുലിന് 2,21,986 വോട്ടുകള്‍ കിട്ടി. ഐ ഗ്രൂപ്പുകാരനായ അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകള്‍. കെ സി വേണുഗോപാല്‍ പക്ഷത്തെ അരിത ബാബു 31,930 വോട്ടുപിടിച്ചു. ദേശീയ നേതൃത്വം, അഭിമുഖം നടത്തിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളില്‍ എ ഗ്രൂപ്പ് നേതാക്കള്‍ അധ്യക്ഷന്മാരായി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാര്‍ത്ഥി ഫര്‍സീന്‍ മജീദാണ് കണ്ണൂരില്‍ തോറ്റു. എ ഗ്രൂപ്പിനെ പിളര്‍ത്തിയാണ് നാല് ജില്ലകളില്‍ കെ സി വേണുഗോപാല്‍ പക്ഷം വിജയിച്ചത്. കോഴിക്കോട് ടി സിദ്ദീഖും മലപ്പുറത്ത് വി എസ് ജോയിയും ചുക്കാന്‍ പിടിച്ചു. കോട്ടയത്ത് തിരുവഞ്ചൂരിന്റെ സഹായം കൂടിയായപ്പോള്‍ എ ഗ്രൂപ്പിന്റെ മൂന്ന് ജില്ലകള്‍ കെ സി പക്ഷത്തിന് പിടിക്കാനായി. പത്തനംതിട്ടയിലും എ ഗ്രൂപ്പിലെ തമ്മിലടിയാണ് സീറ്റ് നഷ്ടമാകാന്‍ കാരണം. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലാണ് രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് ജില്ലാ അധ്യക്ഷന്മാരെ ജയിപ്പിച്ചത്. ഇതില്‍ ആലപ്പുഴയില്‍ കെസി ഗ്രൂപ്പുമായി നടന്നത് കടുത്ത മത്സരം. തൃശൂരില്‍ കെ സുധാകരന്റെ സ്ഥാനാര്‍ഥി വിജയിച്ചു. എറണാകുളത്തെ ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്. എ, ഐ ഗ്രൂപ്പുകള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ വൈസ് പ്രസിഡന്റുമാരെ സ്വന്തമാക്കുന്നതിലും കെ സി വേണുഗോപാല്‍ പക്ഷം നേട്ടമുണ്ടാക്കി. വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലത്ത് നിന്നുള്ള രണ്ട് ഫലങ്ങളും തടഞ്ഞുവച്ചിട്ടുണ്ട്. മണ്ഡലം, ബ്ലോക്ക് അധ്യക്ഷന്മാരെയും വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തിട്ടുണ്ട്. പാര്‍ട്ടി ഏത് സ്ഥാനം നല്‍കിയാലും ഏറ്റെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കി പറഞ്ഞു.