Sunday, April 28, 2024
indiaNewspolitics

രാഹുല്‍ ഗാന്ധിക്ക് സ്റ്റേ ഇല്ല; അയോഗ്യത തുടരും; ഗുജറാത്ത് കോടതി

മുംബൈ : മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും. രാഹുല്‍ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയില്‍ തെറ്റില്ലെന്നും, കേസില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. 10 ലേറെ ക്രിമിനല്‍ കേസുകള്‍ രാഹുലിനെതിരെയുണ്ടെന്നും രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായി കോടതി നിരീക്ഷിച്ചു. 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഏപ്രില്‍ 13 നാണ് സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയേയും നികുതി തട്ടിപ്പ് നടത്തിയ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉപമിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിനാധാരം. രാഹുലിന്റെ പരാമര്‍ശം മോദി സമുദായത്തില്‍ നിന്നുള്ളവരെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ഏപ്രില്‍ 16 ന് ബിജെപി നേതാവും സൂറത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ പൂര്‍ണേഷ് മോദി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ജൂണ്‍ 7 ന് കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബി.എച്ച്. കപാഡിയ രാഹുല്‍ ഗാന്ധിക്ക് സമന്‍സ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് ആദ്യം ഇളവ് നല്‍കി. പിന്നീട് 2019 ഒക്ടോബര്‍ 10 ന് രാഹുല്‍ ഗാന്ധി സൂറത്ത് കോടതിയില്‍ ഹാജരായി താന്‍ നിരപരാധിയാണ് എന്ന് ബോധിപ്പിച്ചു. 2020 ജൂണ്‍ 15 ജസ്റ്റിസ് എ.എന്‍ ദവെ കേസ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ സാക്ഷി മൊഴികള്‍ രേഖപ്പെടുത്താന്‍ തുടങ്ങി. രാഹുല്‍ ഗാന്ധി സൂറത്ത് കോടതിയില്‍ ഹാജരായി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ.എന്‍ ദവെയ്ക്ക് മുന്നില്‍ മൊഴി രേഖപ്പെടുത്തി. താന്‍ പരിഹാസമാണ് ഉദ്ദേശിച്ചതെന്നും അതൊരു തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമാണെന്നും മറുപടി നല്‍കി. 2023 മാര്‍ച്ച് 23 ന് കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൊണ്ട് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച് എച്ച് വര്‍മ്മ രാഹുല്‍ ഗാന്ധിയെ ആ കുറ്റത്തിനുള്ള പരമാവധി ശിക്ഷയായ രണ്ടു വര്‍ഷത്തെ തടവിനും 15000 രൂപ പിഴയ്ക്കും ശിക്ഷിക്കുന്നു. അപ്പീല്‍ നല്‍കാന്‍ ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചു. 2023 മാര്‍ച്ച് 24 ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍കുമാര്‍ സിംഗ് ശിക്ഷ വിധിക്കപ്പെട്ട അന്നുമുതല്‍ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദായതായി പ്രഖ്യാപിക്കുന്നു. 2023 ഏപ്രില്‍ 25 ന് കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യമായി രാഹുല്‍ ഗുജറാത്ത് കോടതിയെ സമീപിച്ചു. 2023 മേയ് 2 രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ ഹൈക്കോടതിയില്‍ അന്തിമവാദം.കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വേനലവധിക്ക് ശേഷം വിധി പറായാനായി മാറ്റി. തുടര്‍ന്ന് ഇന്ന് ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു.