Friday, May 3, 2024
keralaNewsObituarypolitics

രാഷ്ട്രീയ കൊലപാതകമല്ല. വ്യക്തിവൈരാഗ്യമാണ്

പത്തനംതിട്ട ; പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകനായ സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണമാണെന്ന് ഒന്നാം പ്രതി ജിഷ്ണു. സന്ദീപുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെന്നും അതിന്റെ പേരിലാണ് ആക്രമിച്ചത് എന്നും ജിഷ്ണു പറഞ്ഞു. അഞ്ച് പ്രതികളെയും കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുപോകുമ്പോള്‍ മാദ്ധ്യമങ്ങളോടാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.

ഇത് രാഷ്ട്രീയ കൊലപാതകമല്ല. വ്യക്തിവൈരാഗ്യമാണ് ആക്രമിക്കാന്‍ കാരണം. തങ്ങള്‍ ബിജെപിക്കാര്‍ അല്ലെന്നും കൊല്ലണമെന്ന് വിചാരിച്ചല്ല ആക്രമിച്ചത് എന്നും ജിഷ്ണു പറഞ്ഞു. ജിഷ്ണുവിന് മാത്രമാണ് സന്ദീപിനോട് വ്യക്തിവൈരാഗ്യം ഉണ്ടായത് എന്ന് മൂന്നാം പ്രതി നന്ദു വെളിപ്പെടുത്തി. അതേസമയം അറസ്റ്റിലായ പ്രതികളെ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

 

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് കേരള പോലീസും ഇടത് മന്ത്രിമാരും ആരോപിക്കുന്ന സാഹചര്യത്തിലാണ് പ്രതികള്‍ തന്നെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കൊലപാതകം നടന്നതിന് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പോലീസ് അറിയിച്ചിരുന്നത്. എന്നാല്‍ ഇടത് നേതാക്കള്‍ കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സമ്മര്‍ദ്ദം കാരണമാണ് പോലീസ് എഫ്ഐആറില്‍ രാഷ്ട്രീയ കൊലപാതകമാണെന്ന് രേഖപ്പെടുത്തിയത്

ബിജെപി സംസ്ഥാന നേതൃത്വം ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. പെരിയ കേസിലെ തോല്‍വി പത്തനംതിട്ടയില്‍ തീര്‍ക്കരുത് എന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പ്രതികരിച്ചത്. ആര്‍എസ്എസിനോ ബിജെപിക്കോ പങ്കില്ലാത്ത ആക്രമണത്തെ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിച്ചത് ഇടത് സര്‍ക്കാര്‍ ആണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.