Friday, May 10, 2024
keralaNews

രാജുവിനെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് ഭാര്യ ജയ

വര്‍ക്കലയില്‍ മകളുടെ കല്യാണ ദിവസം കൊല്ലപ്പെട്ട രാജുവിനെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് ഭാര്യ ജയ. മണ്‍വെട്ടി കൊണ്ട് അടിച്ച ശേഷം രാജുവിനെ റോഡിലൂടെ വലിച്ചിഴച്ചെന്നും ജയ പറഞ്ഞു. അതേസമയം, കേസിലെ നാല് പ്രതികളെയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.വലിയവിളാകം ശ്രീലക്ഷ്മിയില്‍ വീട്ടില്‍ ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. മരണ വീടായി മാറിയ വിവാഹ വീട്ടിലെ കണ്ണീര്‍ ഇന്നലെ കേരളമാകെ ഏറ്റെടുത്തിരുന്നു. അയല്‍വാസികളായ ജിഷ്ണുവും ജിജിനും സംഘവും അപ്രതീക്ഷിതമായാണ് രാത്രി സല്‍ക്കാരപ്പാര്‍ട്ടി കഴിഞ്ഞ ശേഷം വീട്ടിലെത്തി ആക്രമിച്ചതെന്ന് രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി പറയുന്നു. കാറിലെത്തിയ നാലംഗ സംഘം യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദനം തുടങ്ങിയത്. രാജുവിന്റെ തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഇന്നലെ തന്നെ പിടിയിലായ ജിഷ്ണു, സഹോദരന്‍ ജിജിന്‍, ശ്യാംകുമാര്‍, മനു എന്നിവര്‍ കുറ്റം സമ്മിതിച്ചിട്ടുണ്ട്. സംഭവ സമയത്ത് പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നെന്നാണ് പൊലീസ് നിഗമനം. വൈദ്യ പരിശോധനക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
അതേസമയം, റിമാന്റിലുള്ള പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ കിട്ടിയ ശേഷമായിരിക്കും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കുക. റൂറല്‍ എസ്പി ഡി ശില്പയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ശ്രീലക്ഷ്മിയുടെയും അമ്മയുടേയും വിശദമായ മൊഴിയും രേഖപ്പെടുത്തും. സംഭവം നടന്ന രാത്രിയില്‍ വീട്ടിലുണ്ടായിരുന്ന ബന്ധുക്കളില്‍ നിന്നും പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്. മരണ വീട്ടിലേക്ക് അനുശോചനവുമായി ഇപ്പോഴും ആളുകളെത്തുകയാണ്. ശ്രീലക്ഷ്മിയും കുടുംബവും ജിഷ്ണുവിന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലുള്ള പക മൂലമായിരുന്നു ക്രൂരമായ ആക്രമണം.