Friday, May 3, 2024
keralaNewspolitics

രണ്ടാഴ്ചത്തേക്ക് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചു.

ജനുവരി 17 മുതല്‍ രണ്ടാഴ്ചത്തേക്ക് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തെ ഉയര്‍ന്ന ടിപിആര്‍ റേറ്റാണ് പരിപാടികള്‍ മാറ്റിവെക്കാന്‍ കാരണം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റ് പരിപാടികള്‍ നടത്താവൂ എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്നും നാളെയുമായി സംസ്ഥാനത്ത് നടത്താനിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരായ ജനകീയ പ്രതിരോധം പരിപാടികളും മാറ്റിവച്ചതായി സുരേന്ദ്രന്‍ അറിയിച്ചു.നേരത്തെ കോഴിക്കോട് നടന്ന ബിജെപി യോഗത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ 1500 പേര്‍ക്കെതിരെയാണ് കേസ്. പരിപാടി നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു. പെരുമ്പാവൂരില്‍ നടത്തിയ ജനകീയ പ്രതിരോധ പരിപാടിക്കെതിരെയും കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പരിപാടിക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.കോഴിക്കോട് നഗരമധ്യത്തിലാണ് ബിജെപി പൊതുയോഗം സംഘടിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. എറണാകുളം പെരുമ്പാവൂരിലും നിയന്ത്രണം ലംഘിച്ചാണ് ബിജെപി പ്രകടനം നടത്തിയത്. പ്രകടനത്തില്‍ അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു.