Friday, May 3, 2024
keralaNews

രണ്ടര വയസുകാരിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി.

കൊച്ചി: തൃക്കാക്കരയില്‍ ദേഹമാസകലം ഗുരുതര പരിക്കേറ്റ രണ്ടര വയസുകാരിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. എന്നിരുന്നാലും 48 മണിക്കൂര്‍ നിരീക്ഷണം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.കുട്ടി ശ്വാസം എടുക്കുന്നതിനുള്ള കഴിവ് വീണ്ടെടുത്തു. ഹൃദയമിടിപ്പും, രക്ത സമ്മര്‍ദ്ദവും സാധാരണ നിലയിലായി. ഇന്ന് വൈകിട്ടോടെ ട്യൂബ് വഴി കുട്ടിയ്ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുമെന്നും കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.അതേസമയം, നട്ടെല്ലില്‍ സുഷുമ്‌നാ നാഡിയ്ക്ക് മുമ്പിലായി രക്തസ്രാവമുണ്ട്. എംആര്‍ഐ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്താക്കുന്നു. തൃക്കാക്കര സ്വദേശിനിയുടെ രണ്ടര വയസുകാരിയായ മകളാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കുട്ടിക്ക് അപസ്മാരം ഉണ്ടായിട്ടില്ല. അതിനാല്‍ അപസ്മാരം വരാതിരിക്കാനുള്ള മരുന്നിന്റെ അളവ് കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.കാക്കനാട് വാടകയ്ക്ക് താമസിക്കുന്ന 38-കാരിയുടെ മകളെ ഞായറാഴ്ച രാത്രിയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി സ്വയം പരിക്കേല്‍പ്പിച്ചതാണെന്ന അമ്മയുടെ മൊഴി പോലീസ് വിശ്വാസയോഗ്യമായി കണക്കാക്കിയിട്ടില്ല. നട്ടെല്ലിന് ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റ രണ്ടര വയസുകാരിക്ക് സ്വയം ഇത്തരത്തില്‍ മുറിവുണ്ടാക്കാന്‍ കഴിയില്ലെന്ന കണ്ടെത്തലിലാണ് പോലീസ്.