Friday, May 17, 2024
keralaNews

ആറു വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന സംഭവം; പ്രതിയുടെ ലക്ഷ്യം കൂട്ടകൊലയായിരുന്നുവെന്ന് പൊലീസ്.

ഇടുക്കി ആനച്ചാലില്‍ ആറു വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന പ്രതിയുടെ ലക്ഷ്യം കൂട്ടകൊലയായിരുന്നുവെന്ന് പൊലീസ്. കുടുംബത്തിലെ നാലുപേരെയും കൊല്ലണം എന്ന ഉദ്ദേശത്തിലാണ് ആക്രമണം നടത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച് ആയുധം പൊലീസ് പ്രതി താമസിച്ചിരുന്ന വീട്ടില്‍ നിന്ന് കണ്ടെത്തി. കൊലപ്പെടുത്തി വന്നാലെ ഭാര്യ സ്വീകരിക്കുവെന്ന് ആക്രോശിച്ചായിരുന്നു കൊലപാതകം. പ്രതിയെ ഇന്ന് കൊല നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.സഫിയയും മകന്‍ അല്‍ത്താഫും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറിയായിരുന്നു പ്രതിയുടെ ക്രൂരത. പുലര്‍ച്ചെ മൂന്നരയ്ക്ക് ഉറങ്ങി കിടക്കുന്നതിനിടെ ഷാനെന്നു വിളിപ്പേരുള്ള സുനില്‍ ഗോപി ചുറ്റികകൊണ്ട് കുഞ്ഞിന്റെ തലയടിച്ചു പൊട്ടിച്ചു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ സഫിയയെയും ചുറ്റിക കൊണ്ട് അടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ സഹോദരി ആഷ്‌നിയെയും മുത്തശ്ശി സൈനബയെയും നിഷ്‌കരുണം മര്‍ദിച്ചവശരാക്കി. സഫിയയുടെ സഹോദരി ഭര്‍ത്താവായ പ്രതിയുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കമാണ് കൊലപാതക കാരണം. കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ മുതുവാന്‍കുടി വനത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.