Monday, April 29, 2024
keralaNewsObituary

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ; ദമ്പതികള്‍ പിടിയില്‍

തിരുവനനന്തപുരം: പാറശാലയില്‍ തടി ഉപയോഗിച്ച് അസീമിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കൊല്ലങ്കോട് സ്വദേശിയായ മുഹമ്മദ് അസീമിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ പിടിയിലായത്. കൊല്ലങ്കോട് സ്വദേശിയായ ഷമീര്‍, ചെങ്കവിള സ്വദേശിയായ ജനീഫാ ആല്‍ബര്‍ട്ട് എന്നിവരാണ് പിടിയിലായത്. ഇന്നലെയായിരുന്നു അസീമിനെ രക്തം വാര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അസീമിനെ കൊലപ്പെടുത്തിയ ശേഷം അപകടമരണമായിരുന്നുവെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടത്. അസീമുമായി ജനീഫയ്ക്ക് വര്‍ഷങ്ങളായി ബന്ധമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഷമീറും ജനീഫയും തമ്മില്‍ വാക്കുത്തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. തുടര്‍ന്നും അസീമും ജനീഫയും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോയതിന്റെ പ്രകോപനമാണ് യുവാവിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്ന് ഷമീര്‍ പോലീസിനോട് പറഞ്ഞു.

തടി ഉപയോഗിച്ച് അസീമിന്റെ തലയ്ക്കടിച്ച ശേഷം ഇയാളെ ദമ്പതികള്‍ റോഡരികില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് അപകട മരണമാണന്ന് കാണിക്കാന്‍ ആംബുലന്‍സ് വിളിച്ചു വരുത്തി ഇവര്‍ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ അപകടം നടന്നതിന്റെ സൂചനകളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ദമ്പതികളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.