Friday, May 3, 2024
Newsworld

യുക്രെയ്‌നില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും

യുക്രെയ്‌നില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. രക്ഷാ ദൗത്യത്തിന് വിമാനങ്ങള്‍ അയയ്ക്കാന്‍ തീരുമാനിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം, യുക്രെയ്‌നില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം ഊര്‍ജിതമാക്കി ഇന്ത്യ. എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ പുലര്‍ച്ചെ റുമാനിയയിലേയ്ക്ക് പുറപ്പെടും. അതിര്‍ത്തിമേഖലകളില്‍ ക്യാംപ് ഓഫീസുകള്‍ തുടങ്ങി. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ സംഘം യുക്രെയ്‌നിന്റെ അയല്‍രാജ്യങ്ങളിലെത്തി. നാട്ടിലേയ്ക്ക് മടങ്ങാനുള്ളവരുടെ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. യുക്രെയ്‌നില്‍ നിന്ന് റോഡ് മാര്‍ഗം അതിര്‍ത്തിയിലെത്തിച്ചശേഷം ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ എന്നീ അയല്‍രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഈ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ സംഭാഷണത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായുള്ള ഉറപ്പ് നേടിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ നാളെ പുലര്‍ച്ചെ റുമാനിയയുടെ തലസ്ഥാനമായ ബുക്‌റെസ്റ്റിലേയ്ക്ക് പുറപ്പെടും. റോഡ് മാര്‍ഗം അതിര്‍ത്തിയിലെത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള റജിസ്‌ട്രേഷന്‍ ഹംഗറിലിയിലെ ഇന്ത്യന്‍ എംബസി തുടങ്ങി.