Saturday, May 11, 2024
EntertainmentindiaNews

ഒരുപിടി മധുര ഗാനങ്ങള്‍ ബാക്കിയാക്കി ഇന്ത്യയുടെ വാനമ്പാടി പറന്നകന്നു

                                                                                                                                  ഒരുപിടി മധുര ഗാനങ്ങള്‍ ബാക്കിയാക്കി                                                            ഇന്ത്യയുടെ വാനമ്പാടി   പറന്നകന്നു.

മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഗായികയെ ഇന്നലെ വെന്റിലേറ്ററിലേറ്റ് മാറ്റിയിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. നിരവധി പ്രമുഖര്‍ ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച് എത്തുന്ന സാഹചര്യം കൂടി പരിഗണിച്ച് ആശുപത്രിയുടെ സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു.

സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍, എംഎന്‍എസ് തലവന്‍ രാജ് താക്കറെ, സുപ്രിയാ സുലേ എംപി തുടങ്ങിയവര്‍ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. ജനുവരി 8-നാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ലതാമങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ് ദിവസം മുന്‍പ് കൊവിഡ് മുക്തയായെങ്കിലും ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. ഏഴുപതിറ്റാണ്ടിലധികം നീണ്ട സംഗീതജീവിതത്തില്‍ ലതാ മങ്കേഷ്‌കര്‍ ശബ്ദം നല്‍കിയത് നാല്‍പതിനായിരത്തിലധികം ഗാനങ്ങള്‍ക്കാണ്. അഭിനയരംഗത്തേയ്ക്ക് കടന്നുവരാനാഗ്രഹിച്ച പെണ്‍കുട്ടി രാജ്യത്തിന്റെ വാനമ്പാടിയായി ഉയര്‍ന്നതിനു പിന്നില്‍ കരുത്തായത് സംഗീതത്തോടുള്ള അടങ്ങാത്ത അഭിരുചി തന്നെ. ഇന്ന് ലത മങ്കേഷ്‌കര്‍ യാത്രയാകുമ്പോള്‍ ഓര്‍മയില്‍ ഒരുപിടി മധുര ഗാനങ്ങള്‍ ബാക്കിയാകുന്നു.

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശേവന്തിയുടെയും ആറുമക്കളില്‍ മൂത്തയാളായി 1929-ല്‍ ഇന്‍ഡോറിലാണ് ജനനം. ഹേമ എന്നായിരുന്നു പേര്. ദീനനാഥിന്റെ ഭാവ്ബന്ധന്‍ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തിയാണ് ലത എന്ന പേരിലേക്ക് എത്തിയത്. സഹോദരി ആശാ ഭോസ്ലേയും ഇന്ത്യയുടെ പ്രിയ ഗായികയായി മാറി.

അഭിനയമായിരുന്നു ആദ്യ തട്ടകം. അഞ്ചാം വയസു മുതല്‍ ലത തന്റെ അച്ഛന്റെ സംഗീത നാടകങ്ങളില്‍ അഭിനയിച്ചു. ലത മങ്കേഷ്‌കറുടെ പതിമൂന്നാം വയസില്‍ അച്ഛന്‍ മരിച്ചു. ഇതോടെ കുടുംബത്തിനെ നോക്കാന്‍ ലത സിനിമാ അഭിനയം തുടങ്ങി. അത് പിന്നണി സംഗീതത്തിലേക്കും എത്തിച്ചു. 1942-ല്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തില്‍ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. സിനിമയില്‍ ഈ ഗാനമുണ്ടായിരുന്നില്ല. അതേവര്‍ഷം തന്നെ പാഹിലി മംഗള-ഗോര്‍ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943 ലെ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂവാണ് ആദ്യ ഹിന്ദി ഗാനം.1948ല്‍ മജ്ബൂര്‍ എന്ന ചിത്രത്തിന് വേണ്ടി ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലതാ മങ്കേഷ്‌കറെ പ്രശസ്തിയിലേക്ക് എത്തിച്ചത്. ഇന്ത്യന്‍ സിനിമയുടെ ഗാന വിഭാഗം അടക്കിവാഴുകയായിരുന്നു തുടര്‍ന്നങ്ങോട്ട് ലതാ മങ്കേഷ്‌കര്‍. പേരും പെരുമയ്ക്കുമൊപ്പം പ്രേക്ഷകപ്രീതിയും ഒരുപോലെ ലഭിച്ച ഒട്ടേറെ ഗാനങ്ങള്‍ ലതാ മങ്കേഷ്‌കറുടെ സ്വരമാധുരിയില്‍ പിറന്നു. ശബ്ദം മോശമെന്ന് പറഞ്ഞ് തിരസ്‌ക്കരിച്ചവരുടെ മുന്നില്‍ തലയുയര്‍ത്തി നിന്ന് ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു ലതാ മങ്കേഷ്‌കര്‍.

ഒരൊറ്റ ഗാനം മാത്രമായിരുന്നു മലയാളത്തില്‍ ആലപിച്ചതെങ്കിലും ലതാ മങ്കേഷ്‌കര്‍ സ്വന്തമെന്ന പോലെയായിരുന്നു മലയാളിക്ക്. ‘കദളി.. ചെങ്കദളി’ എന്ന ഒരൊറ്റ ഗാനം മതി ആ ശബ്ദം മലയാളികളുടെ കേള്‍വിയില്‍ ഓര്‍മയായി എത്താന്‍. രാമു കാര്യാട്ടിന്റെ നെല്ലെന്ന ചിത്രത്തിന് സലില്‍ ചൗധരിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ലതാ മങ്കേഷ്‌കര്‍ ആ ഗാനം ആലപിച്ചത്. മെലഡികളുടെ രാജ്ഞി’, ‘വോയ്സ് ഓഫ് ദ നേഷന്‍’, ‘വോയ്സ് ഓഫ് ദ മില്ലേനിയം’, ‘ഇന്ത്യയുടെ വാനമ്പാടി ‘തുടങ്ങി നിരവധി വിശേഷണങ്ങള്‍ ഉണ്ട് ലതാ മങ്കേഷ്‌കര്‍ക്ക് .അറുപതുകളില്‍ 5 മറാഠി സിനിമകളുടെ സംഗീത സംവിധാനം നിര്‍വഹിച്ച ലത ഒരിക്കല്‍ മികച്ച സംഗീത സംവിധാനത്തിനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.

എട്ട് പതിറ്റാണ്ടിനിപ്പുറവും കണ്ഠമിടറാതെ നദിപോലെ ഒഴുകിയ പ്രിയ ഗായിക മനോഹരമായ ഗാനങ്ങളിലൂടെ ജനങ്ങളില്‍ എന്നും ജീവിക്കും. പ്രശസ്തമായ ഒട്ടുമിക്ക ചലച്ചിത്ര അവാര്‍ഡുകള്‍ ലതാ മങ്കേഷ്‌കറെ തേടിയെത്തി. 1969ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ലതയെ ആദരിച്ചു. 1989ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചു.1999ല്‍ പത്മവിഭൂഷണ്‍. നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയ ലതയ്ക്ക് മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സംഗീത സംവിധായികയായും മികവ് കാട്ടിയ ലതാ മങ്കേഷ്‌കറെ 2001ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിച്ചിരുന്നു.