Sunday, May 5, 2024
keralaNews

യാത്രാപാസിന് വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം,മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം

കൊവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ യാത്ര നിയന്ത്രണം കര്‍ശനമായി തുടരും. അത്യാവശ്യഘട്ടങ്ങളില്‍ പൊലീസ് നല്‍കുന്ന പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു . ജില്ലാ പൊലീസ് മേധാവിമാരുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് പാസിന് അപേക്ഷിക്കേണ്ടത്. മൊബൈലിലോ ഇ-മെയിലിലോ പാസ് ലഭിക്കും. ഈ സംവിധാനം ഇന്ന് വൈകീട്ടോടെയാണ് നിലവില്‍ വരിക. അതുവരെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഉപയോഗിച്ച് യാത്രചെയ്യാം.

പാസിന് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
തിരിച്ചറിയല്‍ കാര്‍ഡുള്ള അവശ്യസേവന വിഭാഗക്കാര്‍ക്കു ജോലിക്കു പോകാന്‍ പാസ് വേണ്ട. ഇന്ന് സ്വയം തയാറാക്കിയ സാക്ഷ്യപത്രം മതി.
അടിയന്തര ആവശ്യങ്ങള്‍ക്ക് (മരണം, ആശുപത്രി, വിവാഹം തുടങ്ങിയവ) യാത്ര ചെയ്യുന്നവര്‍ക്കും ഇന്ന് സത്യവാങ്മൂലം കരുതിയാല്‍ മതി.
ഇന്ന് വൈകുന്നേരത്തോടെ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരും.
വീട്ടുജോലിക്കാര്‍, കൂലിപ്പണിക്കാര്‍, തൊഴിലാളികള്‍ തുടങ്ങി തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഓണ്‍ലൈനില്‍ പാസിന് അപേക്ഷ നല്‍കണം. ഇത് നേരിട്ടോ തൊഴില്‍ദാതാവ് വഴിയോ ചെയ്യാം.
ലോക്ഡൗണില്‍ ഇളവ് നല്‍കിയിരിക്കുന്ന തൊഴില്‍ മേഖലയിലുള്ളവര്‍ക്കും പാസ് നല്‍കും.അവശ്യസേവന വിഭാഗങ്ങള്‍ ഒഴികെയുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ ഈ പാസ് നിര്‍ബന്ധമായും കൈയ്യില്‍ കരുതണം

ട്രെയിന്‍, വിമാന യാത്രക്കാര്‍ ശ്രദ്ധിക്കാന്‍:

ലോക്ഡൗണില്‍ റോഡ്, ജല പൊതുഗതാഗതം പുര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. ചുരുക്കം ചില ട്രെയിനുകളും വിമാനങ്ങളും മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇതിനായി വിമാനത്താവളങ്ങളിലേക്കും റെയില്‍വെസ്‌റ്റേഷനിലേക്കും ടാക്‌സി, സ്വകാര്യ വാഹനങ്ങളില്‍പോകുന്നവര്‍ ടിക്കറ്റ് കൈയില്‍ കരുതണം. പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഇത് കാണിച്ച് കൊടുക്കണം.

ടാക്‌സി, സ്വകാര്യവാഹനങ്ങള്‍ അവശ്യഘട്ടത്തില്‍ പുറത്തിറക്കാം
ചികിത്സ, മരുന്ന്, കോവിഡ് വാക്‌സിനേഷന്‍ തുടങ്ങിയ അവശ്യഘട്ടങ്ങളില്‍ മാത്രമേ സ്വകാര്യ വാഹനങ്ങളിലും ഓണ്‍ലൈന്‍, ടാക്‌സി വാഹനങ്ങളിലും യാത്ര അനുവദിക്കൂ. ഇത്തരം യാത്രകളില്‍ പാസ് കൈയില്‍ കരുതണം.

ജോലിസ്ഥലത്തേക്ക് പോകുന്ന നിര്‍മാണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വാക്‌സിന്‍ എടുക്കേണ്ടവര്‍, ചികിത്സക്കും കൂട്ടിരിപ്പിനുമായി ആശുപത്രിയില്‍ പോകുന്നവര്‍, കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വീട്ടുജോലിക്കാര്‍, പ്രായമായവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവര്‍ എന്നിവര്‍ക്കും യാത്ര ചെയ്യാം. പ്രവര്‍ത്തനാനുമതിയുള്ള തൊഴില്‍മേഖലയിലുള്ളവര്‍ തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണം.

അന്തര്‍ജില്ല യാത്രക്ക് പാസില്ല.

മറ്റു ജില്ലകളിലേക്കുള്ള യാത്രക്ക് നിലവില്‍ പാസ് അനുവദിക്കില്ല. അത്യാവശ്യഘട്ടത്തില്‍ പോകുന്നവര്‍ പേരും വിലാസവും യാത്രാ ഉദ്ദേശ്യവും രേഖപ്പെടുത്തി സ്വയം തയാറാക്കിയ സത്യവാങ്മൂലം കരുതണം.
ചരക്ക് വാഹനങ്ങള്‍ക്കും അടിയന്തര സേവനങ്ങള്‍ക്കും ജില്ലക്ക് പുറത്തേക്ക് പോകാം. ഇവര്‍ കോവിഡ് പോര്‍ട്ടലില്‍ (covid19jagratha.kerala.nic.in) റജിസ്റ്റര്‍ ചെയ്യണം.