Friday, May 17, 2024
keralaNews

മൂന്നു വര്‍ഷം കാത്തിരുന്നുണ്ടായ കണ്‍മണിയെ ഒരുനോക്ക് കാണാതെ ശരത് യാത്രയായി.

തൃശൂര്‍ വെസ്റ്റ് മങ്ങാട് വിവാഹം കഴിഞ്ഞു മൂന്നു വര്‍ഷം കാത്തിരുന്നുണ്ടായ കുഞ്ഞ്. ആ കണ്‍മണി പിറക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ്, അവനെ ഒരുനോക്കു കാണാതെ ശരത് യാത്രയായി. ഭര്‍ത്താവിന്റെ വിയോഗമറിയാതെ പേറ്റുനോവിലും ശരത്തിനെ അന്വേഷിച്ച് ഭാര്യ നമിത ആശുപത്രിയിലെ നൊമ്പരക്കാഴ്ചയായി. ഒടുവില്‍ സിസേറിയനിലൂടെ ആണ്‍കുഞ്ഞ് പിറന്നു.

പ്രസവ ശസ്ത്രക്രിയാ മുറിയില്‍ നിന്ന് ഇന്നലെ വൈകിട്ടും നമിതയെ പുറത്ത് എത്തിച്ചിട്ടില്ല. കുഞ്ഞിനെ കാണാതെ പ്രിയതമന്‍ പോയ വിവരം എങ്ങനെ അറിയിക്കുമെന്ന സങ്കടത്തിലാണു വീട്ടുകാര്‍. വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ശരത്ത് (30) ആണ് ഇന്നലെ പുലര്‍ച്ചെ ബൈക്കപകടത്തില്‍ മരിച്ചത്. തലേന്നു വൈകിട്ട് തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രസവത്തിനായി നമിതയെ വീട്ടുകാര്‍ പ്രവേശിപ്പിച്ചു. ശരത്തിന്റെ അച്ഛനും അമ്മ ഷീലയും ആയിരുന്നു ഒപ്പം.

പഴഞ്ഞി ചിറയ്ക്കല്‍ സെന്ററില്‍ മൊബൈല്‍ ഫോണ്‍ കട നടത്തുന്നതിനാല്‍ ശരത്ത് രാവിലെ എത്താമെന്നു പറഞ്ഞു. രാത്രി കടയടച്ച ശേഷം സുഹൃത്തിന്റെ ബൈക്കുമെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. നിര്‍മാണം പൂര്‍ത്തിയാകാത്ത റോഡില്‍ മെറ്റലിട്ട ഭാഗത്തു ബൈക്ക് നിയന്ത്രണം വിട്ടു. മതിലില്‍ ഇടിച്ചു വീണ വീണ ശരത്തിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സുഹൃത്ത് ചൂല്‍പ്പുറത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഉച്ചയോടെ കുഞ്ഞു പിറന്നു. രാവിലെ സംസ്‌കാരത്തിനു മുന്‍പു നമിതയെ വിവരമറിയിച്ച് ശരത്തിനെ അവസാനമായി ഒരു നോക്ക് കാണിക്കേണ്ടതെങ്ങനെ എന്ന നോവിലാണു ബന്ധുക്കള്‍.