Monday, April 29, 2024
keralaNewsObituary

മൂന്നാറിലെ ചട്ടം ലംഘിച്ചുളള ധ്യാനം ; രണ്ട് വൈദികര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു .

ചട്ടം ലംഘിച്ച് സിഎസ്ഐ സഭ മൂന്നാറില്‍ സംഘടിപ്പിച്ച ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ധ്യാനത്തില്‍ പങ്കെടുത്ത് മരിച്ച വൈദികരുടെ എണ്ണം നാലായി. സംഭവത്തിന്റെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഇടുക്കി കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.തിരുവനന്തപുരം അമ്പലക്കാല ഇടവകയിലെ വൈദികന്‍ ബിനോ കുമാര്‍, വെസ്റ്റ് മൗണ്ട് സഭ വൈദികന്‍ വൈ ദേവപ്രസാദ് എന്നിവരാണ് മരിച്ചത്. ഇരുവരും കഴിഞ്ഞ മൂന്നാഴ്ചയായി കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ 17 വരെ മൂന്നാര്‍ സിഎസ്ഐ പള്ളിയില്‍ നടന്ന ധ്യാനത്തില്‍ ഇരുവരും പങ്കെടുത്തിരുന്നു. തുടര്‍ന്ന് കൊവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ബിഷപ്പ് ധര്‍മരാജ് റസാലവും വൈദികരുമടക്കം 450 പേരാണ് മൂന്നാറിലെ ധ്യാനത്തില്‍ പങ്കെടുത്തത്. ഇതില്‍ ബിഷപ്പടക്കം എണ്‍പതോളം വൈദികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏതാനും പേരുടെ നില ഗുരുതരമാണ്. ചട്ടം ലംഘിച്ചാണ് ധ്യാനം സംഘടിപ്പിച്ചതെന്ന് വ്യക്തമായതോടെ സംഘാടകര്‍ക്കും വൈദികര്‍ക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു.സംഘാടകരായ ബിഷപ്പ് ധര്‍മരാജ് രസാലം, സഭ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി റ്റി.റ്റി പ്രവീണ്‍, സെക്രട്ടറി എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. ഇതിനിടെ ദേവികുളം സബ്കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇടുക്കി കളക്ടര്‍ സര്‍ക്കാരിന് കൈമാറി. കൊവിഡ് നിയമലംഘനമെന്ന് അറിയാമായിരുന്നിട്ടും സിഎസ്ഐ സഭ ധ്യാനം സംഘടിപ്പിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.