Monday, April 29, 2024
keralaNews

മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം തമിഴ്‌നാട് കൊണ്ടു പോകണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഇന്‍ഫ്‌ലോ കുറയുന്നില്ലെന്നും കൂടുതല്‍ വെള്ളം തമിഴ്‌നാട് കൊണ്ടു പോകണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍.റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്തിക്കണം.റൂള്‍ കര്‍വിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.5000 ഘനയടി ജലം തുറന്നു വിട്ടാലും പെരിയാര്‍ തീരത്ത് വലിയ പ്രശ്‌നം ഉണ്ടാകില്ല. പെരിയാര്‍ തീരത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. കൂടുതല്‍ വെള്ളം മുല്ലപ്പെരിയാര്‍ നിന്ന് എത്തിയാലും ഇടുക്കി തുറക്കേണ്ടി വരില്ല. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം. സൗഹാര്‍ദ്ദ പരമായ സമീപനം ആണ് തമിഴ്‌നാടിനുള്ളത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സമീപനം പോസിറ്റീവ് ആയി കാണുന്നു. ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് താഴ്ത്താന്‍ കഴിയാത്തത് തമിഴ് നാടിന്റെ വീഴ്ച്ചയായി കാണണമെന്നും റോഷി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു.മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ഇടുക്കിയിലേക്ക് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് ഇന്നലെ രാത്രിയോടെ വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് തുറന്നത്. രാത്രി ഒന്‍പതു മണിക്ക് രണ്ടാമത്തെ ഷട്ടറും മുപ്പത് സെന്റിമീറ്റര്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകളിലുമായി ആകെ 825ക്യൂമിക്‌സ് വെള്ളമാണ് പുറത്തേക്ക് വിടുന്നത്. ജലനിരപ്പ് കുറക്കാനായി കൂടുതല്‍ വെള്ളം തുറന്നു വിടണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് എന്‍ജിനീയര്‍ തലത്തില്‍ ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്നാണ് കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ തീരുമാനമായത്. പെരിയാറില്‍ നിലവിലുള്ള ജലനിരപ്പിനെക്കാള്‍ അരയടിയില്‍ താഴെ മാത്രമായിരിക്കും വെള്ളം ഉയരാന്‍ സാധ്യത. അതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. 138.85 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്.