മുല്ലപ്പെരിയാര്‍ മരംമുറിയില്‍ സുപ്രധാനരേഖ പുറത്ത്
മുല്ലപ്പെരിയാര്‍ മരംമുറിയില്‍ സുപ്രധാനരേഖ പുറത്ത്. സെപ്റ്റംബര്‍ 17 ലെ സെക്രട്ടറിതല യോഗത്തിന്റെ മിനിറ്റ്‌സാണ് പുറത്തുവന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. മരംമുറി അപേക്ഷ പരിഗണനയിലാണെന്ന് വനം സെക്രട്ടറിതന്നെ യോഗത്തില്‍ പറഞ്ഞു. ഡാമിലേക്കുള്ള റോഡ് നവീകരണത്തിന്റെ അപേക്ഷയും പരിഗണനയിലെന്ന് കേരളം സമ്മതിച്ചു.
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ലെന്ന ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ വാദങ്ങളും പൊളിഞ്ഞിരുന്നു. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ നവംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തുവെന്നതിന്റെ തെളിവായ സര്‍ക്കാര്‍ രേഖകള്‍ പുറത്തുവന്നിരുന്നു. നവംബര്‍ ഒന്നിന് ജലവിഭവ സെക്രട്ടറി വിളിച്ച യോഗ പ്രകാരമാണ് മരംമുറിക്ക് അനുമതി എന്നാണ് പിസിസിഎഫിന്റെ ഉത്തരവിലുള്ളത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ ഉത്തരവിലെ മൂന്നാം റഫറന്‍സിലാണ് യോഗ കാര്യം പറയുന്നത്. റോഷി പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ബെന്നിച്ചന്റെ ഉത്തരവ്.ജലവകുപ്പ് ഉദ്യോഗസ്ഥര്‍ ബേബിഡാമിന് സമീപത്ത് സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്നും ഒന്നാം തിയതി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിട്ടില്ലെന്നുമായിരുന്നു റോഷി അഗസ്റ്റിന്‍ നേരത്തെ പറഞ്ഞത്. ഒന്നാം തിയതി അനൌദ്യോഗികമായി പോലും യോഗം ചേര്‍ന്നിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട് ഉദ്യോഗസ്ഥരുമാണ് സംയുക്ത പരിശോധനയ്ക്ക് പോയത്. ജലവകുപ്പിന്റെ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. ഒന്നാ തിയതി യോഗം ചേര്‍ന്നിട്ടില്ലെന്നും ഇത് തെളിയിക്കുന്ന ഒരു രേഖയുമില്ലെന്നാണ് തന്നെ ജലവിഭവവകുപ്പ് അഡീഷണല്‍ സെക്രട്ടറി ടികെ ജോസ് അറിയിച്ചതെന്നും റോഷി അഗസ്റ്റിന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ അതെല്ലാം തെറ്റെന്ന് തെളിയിക്കുന്നതാണ് സര്‍ക്കാര്‍ രേഖകള്‍.