Monday, May 6, 2024
keralaNewsUncategorized

മലയാളികളില്‍ നിന്നുള്‍പ്പെടെ കോടികള്‍ തട്ടിയ വീസ തട്ടിപ്പ് സംഘം പിടിയില്‍

വയനാട്: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ കബളിപ്പിച്ച വിസ തട്ടിപ്പ് സംഘം പിടിയില്‍. വയനാട് സൈബര്‍ പോലീസാണ് സംസ്ഥാനന്തര തട്ടിപ്പ് സംഘത്തെ പിടികൂടിയത്.

പഞ്ചാബ് സ്വദേശികളായ ചരണ്‍ജീത്ത്കുമാര്‍, രജനീഷ് കുമാര്‍, കപില്‍ ഗാര്‍ഗ്, ഇന്ദര്‍ പ്രീത് സിംഗ് എന്നിവരാണ് പിടിയിലായത്.

മീനങ്ങാടി സ്വദേശിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട ഉള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.

പഞ്ചാബിലെ പാക് അതിര്‍ത്തി പ്രദേശമായ അട്ടാരി അതിര്‍ത്തിയില്‍ നിന്നാണ് ഇവരെക്കുറിച്ച് സൂചന ലഭിച്ചതെന്ന് സിഐ ജിജേഷ് പറഞ്ഞു.

ഇവിടുന്ന് 300 കിലോമീറ്റര്‍ അകലെയുളള മറ്റൊരു സ്ഥലത്ത് നിന്ന് ഒരാളെ പിടികൂടി. അയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് 326 കിലോമീറ്റര്‍ അകലെയുളള സിറക്പൂരില്‍ നിന്നാണ് ബാക്കിയുളളവരെ പിടികൂടിയത്.

വലിയ അഴിമതിയാണെന്ന് ആദ്യഘട്ടത്തില്‍ തന്നെ പോലീസിന് വ്യക്തമായിരുന്നു. പരാതിക്കാര്‍ പണം നല്‍കിയ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ആ അക്കൗണ്ടിലേക്ക് കോടികളാണ് ഇന്ത്യയിലെ പല ഭാഗങ്ങളില്‍ നിന്നും ലഭിച്ചതെന്ന് വ്യക്തമായതായും സിഐ മാദ്ധ്യമങ്ങളോട് പറഞ്ഞു. തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ സ്ത്രീയെ പിടികൂടാനുള്ള ശ്രമം തുടരുന്നതായും പോലീസ് അറിയിച്ചു.

കാനഡയിലേയ്ക്കുള്ള വിസയായിരുന്നു തട്ടിപ്പുകാരുടെ പ്രധാന വാഗ്ദാനം. പ്രതികളുടെ ബാങ്ക് വിവരങ്ങള്‍ പരിശോധിച്ചതിലൂടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇവര്‍ കോടികള്‍ തട്ടിച്ചതായി പോലീസിന് വിവരം ലഭിച്ചു. സമൂഹമാദ്ധ്യമങ്ങളില്‍ പരസ്യം നല്‍കിയായിരുന്നു പ്രതികളുടെ തട്ടിപ്പ്.