Tuesday, May 7, 2024
keralaNews

മദ്യപിച്ചു ലക്കുകെട്ട അച്ഛനു പകരം കാര്‍ ഓടിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി ; പൊലീസ് കൈ കാണിച്ചപ്പോള്‍ ‘ടാറ്റാ

ചാത്തന്നൂര്‍ ദീര്‍ഘദൂര യാത്രയ്ക്കിടെ മദ്യപിച്ചു ലക്കുകെട്ട അച്ഛനു പകരം കാര്‍ ഓടിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി കുടുങ്ങി. ദേശീയപാതയില്‍ ചാത്തന്നൂര്‍ ജംക്ഷനില്‍ ഇന്നലെ രാത്രി എട്ടിനാണ് സംഭവം. തിരുവനന്തപുരം കളിയിക്കാവിളയില്‍ നിന്നു മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെയാണ് പിതാവ് ‘ഫിറ്റായത്’. തിരുവനന്തപുരം സ്വദേശികളായ ഇരുവരും മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. പതിമൂന്നുകാരനായ മകന്‍ മലപ്പുറത്ത് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.യാത്രയ്ക്കിടെ ശീമാട്ടിക്കു സമീപം കാര്‍ നിര്‍ത്തി കാല്‍ നിലത്ത് ഉറയ്ക്കാത്ത അവസ്ഥയില്‍ പിതാവ് പുറത്തിറങ്ങി. അവിടെ വച്ചു വീണ്ടും മദ്യപിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇതോടെ മകന്‍ ഡ്രൈവിങ് സീറ്റിലേക്ക് കയറി സീറ്റ് ബെല്‍റ്റ് ധരിച്ചു കാര്‍ എടുത്തു. ഡ്രൈവിങ് സീറ്റില്‍ ഇരുന്നാല്‍ പുറത്തു കാണാന്‍ കഴിയാത്ത ‘കുട്ടി ഡ്രൈവര്‍’ തിരക്കേറിയ ദേശീയപാതയിലൂടെ കാര്‍ ഓടിച്ചു പോകുന്ന വിവരം നാട്ടുകാര്‍ ചാത്തന്നൂര്‍ സ്റ്റേഷനില്‍ അറിയിച്ചു. പൊലീസ് സ്റ്റേഷനു സമീപം പൊലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ മുന്നോട്ടു പോയി.കാറിന്റെ സൈഡ് സീറ്റില്‍ ഇരുന്ന പിതാവ് പൊലീസിനെ കൈ വീശി കാണിച്ചു യാത്ര പറഞ്ഞെങ്കിലും പൊലീസ് ജീപ്പ് ചെയ്‌സ് ചെയ്തു ചാത്തന്നൂര്‍ ജംക്ഷനില്‍ വച്ചു കാര്‍ തടഞ്ഞു. അനുനയത്തില്‍ ഇരുവരെയും സ്റ്റേഷനിലേക്കു കൂട്ടി കൊണ്ടു പോയി. ബോധമില്ലാതെ അവസ്ഥയിലായ പിതാവില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചിട്ടില്ല. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പിതാവിനെതിരെ കേസ് എടുക്കാനുള്ള നീക്കത്തിലാണു പൊലീസ്. കുട്ടിയെ ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി ഏറ്റെുത്തു.