Sunday, May 19, 2024
keralaNews

മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

തിരുവനന്തപുരം : മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു തര്‍ക്കത്തില്‍ ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് കന്റോണ്‍മെന്റ് പൊലിസിന്റെ നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നിവയാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. പൊലീസ് കേസെടുക്കാതിരുന്നതോടെ യദു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ അഭിഭാഷകന്റെ ഹര്‍ജിയില്‍ മേയര്‍ക്കും എംഎല്‍എക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
ആര്യാ രാജേന്ദ്രന്‍, സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, അസഭ്യം പറയല്‍ എന്നിവയാണ് പരാതിക്കാരന്‍ കോടതിയില്‍ ചൂണ്ടികാട്ടിയത്. മേയര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. പാളയത്ത് മേയറും- ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇതോടെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെയാണ് ആദ്യ കേസെടുത്തത്. ബസിലെ മെമ്മറി കാര്‍ഡ് കാണാതായതിനും കേസുണ്ട്. ഇതുകൂടാതെയാണ് കോടതി നിര്‍ദ്ദേശ പ്രകാരമുള്ള രണ്ട് കേസുകള്‍. പാളയത്ത് സീബ്രാലൈനില്‍ വാഹനമിട്ട് ബസ് തടസപ്പെടുത്തുകയും ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്തതുകൂടാതെ സച്ചിന്‍ ദേവ് ബസില്‍ കയറി യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെന്നുമുളള ആരോപണം ഉയര്‍ന്നിരുന്നു. ഇതെല്ലാം പുതിയ കേസിന്റെ ഭാഗമായി അന്വേഷിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.