Friday, May 3, 2024
indiaNews

മണിപ്പൂരിലെ ലൈംഗികാതിക്രമം; ഇതുവരെ 6 പേര്‍ പിടിയിലായി

ഇംഫാല്‍: മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇന്ന് രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒന്ന് പ്രായപൂര്‍ത്തിയാകാത്തയാളും മറ്റൊന്ന് 19 വയസ്സുകാരനുമാണ്. കേസില്‍ ഇതുവരെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നടപടി വൈകിയതിനെതിരെ രോഷം ഉയരുമ്പോഴാണ് കൂടുതല്‍ പ്രതികള്‍ പിടിയിലാകുന്നത്. ഇത്തരം കൊടും ക്രൂരതകള്‍ അനുവദിക്കാനാകില്ലെന്ന് സംസ്ഥാനത്തെ നാഗ വിഭാഗം നേതാക്കള്‍ പ്രതികരിച്ചു. ബിജെപിയിലെയും ബിജെപി സഖ്യകക്ഷിയിലെയും നാഗ എംഎല്‍എമാരാണ് കടുത്ത അതൃപ്തി പരസ്യമാക്കിയത്. മെയ്‌ത്തെയ് – കുക്കി കലാപത്തില്‍ ഇത് ആദ്യമായാണ് നാഗ വിഭാഗം ശക്തമായ പ്രതികരണം നടത്തുന്നത്. മേയ് പതിനെട്ടിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് വീഡിയോ പുറത്തുവന്ന ശേഷമാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍ തന്റെ ഭാര്യ വിഷാദരോഗിയായെന്നും ഒരു മാധ്യമത്തോട് പറഞ്ഞു. മണിപ്പൂരിലെ മറ്റൊരു കൂട്ടബലാല്‍സംഗക്കേസിന്റെ വിവരങ്ങള്‍ കൂടി പുറത്ത് വന്നു. ഇംഫാലില്‍ കാര്‍വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെ ജനക്കൂട്ടം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. മേയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. ജനക്കൂട്ടത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തോബാലില്‍ 45 കാരിയെ നഗ്‌നയാക്കി തീകൊളുത്തിക്കൊന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മെയ് 7 ന് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതായി പ്രദേശവാസികള്‍ പറയുന്നു. തോബാലില്‍ വ്യാപക സംഘര്‍ഷം നടന്നിരുന്നു. മൃതദേഹം അധികൃതര്‍ ഇംഫാലിലേക്ക് കൊണ്ടുപോയതായും പ്രദേശവാസികള്‍ അറിയിച്ചു. അതേസമയം, മണിപ്പൂരിലെ എല്ലാ കേസുകളും വിലയിരുത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. കൂട്ടബലാത്സംഗക്കേസില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. മണിപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത 6000ത്തിലധികം കേസുകള്‍ കേന്ദ്രം പരിശോധിക്കും.