Thursday, May 16, 2024
keralaNewsObituary

കാര്‍ കത്തി മരിച്ചത് ഉടമ ജയിംസ് കുട്ടി സ്ഥിരീകരിച്ചു

എടത്വ തായങ്കരിയില്‍ ഇന്ന് പുലര്‍ച്ചെ കാര്‍ കത്തി മരിച്ചത് കാര്‍ ഉടമയായ എടത്വ മാമ്മൂട്ടില്‍ ജയിംസ്‌കുട്ടി ജോര്‍ജ് (49) തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഏറെക്കുറെ പൂര്‍ണമായും കത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് ജയിംസ് കുട്ടിയാണെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ കൈയ്ക്ക് ഒടിവുണ്ടായതിനെ തുടര്‍ന്ന് ഇട്ടിരുന്ന കമ്പി വീട്ടുകാര്‍ തിരിച്ചറിഞ്ഞു. സംസ്‌കാരം ഇന്ന് വൈകിട്ട് 5.30ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടക്കും. ഭാര്യ: ജോയിസ്, മക്കള്‍. ആല്‍വിന്‍, അനീറ്റ (ഇരുവരും വിദ്യാര്‍ത്ഥികള്‍). കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വിവരം. രോഗബാധിതനായിരുന്ന ജയിംസ്‌കുട്ടി മദ്യപിച്ച് വീട്ടുകാരുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പറയുന്നു. വഴക്കിനെ തുടര്‍ന്ന് രാത്രിയില്‍ ഉള്‍പ്പെടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്ന പതിവുമുണ്ടായിരുന്നു. ആധാരം ഉള്‍പ്പെടെ നശിപ്പിക്കുകയാണെന്ന് ജയിംസ്‌കുട്ടി ഒരു സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. മക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ കത്തിച്ചതായാണ് വിവരം.എടത്വ പഞ്ചായത്തില്‍ തായങ്കരി ജെട്ടി റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ മൂന്നു മണിയോടെ കാര്‍ കത്തുന്നത് പ്രദേശവാസിയാണ് ആദ്യം കണ്ടത്. പട്ടികള്‍ നിര്‍ത്താതെ കുരയ്ക്കുന്നതു കണ്ടാണ് ഇയാള്‍ പുറത്തിറങ്ങി നോക്കിയത്. തീ ആളിപ്പടരുന്നത് കണ്ട് മറുകരയുള്ള സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. എടത്വ പൊലീസ് അറിയിച്ചതനുസരിച്ച് നാല് മണിയോടെ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപ്പോഴേയ്ക്കും കാറും ഉള്ളിലുണ്ടായിരുന്ന ആളും പൂര്‍ണമായും കത്തിയിരുന്നു. തായങ്കരി ബോട്ട് ജെട്ടിയിലേക്ക് പോകുന്ന ഒഴിഞ്ഞ പ്രദേശത്താണ് കാര്‍ കത്തിയത്. ഇവിടെ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.