Sunday, April 28, 2024
indiaNewspoliticsworld

ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രധാനമന്ത്രി

തിംഫ: ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭൂട്ടാന്‍ രാജാവ് സമ്മാനിച്ചു. ദ്വിദിന സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രിയെ ഓര്‍ഡര്‍ ഓഫ് ദ ഡ്രൂക്ക് ഗ്യാല്‍പോ നല്‍കി ഭരണകൂടം ആദരിക്കുകയായിരുന്നു. ഇതോടെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി ലഭിക്കുന്ന ഭൂട്ടാന്‍ പൗരനല്ലാത്ത ആദ്യ വ്യക്തിയായിരിക്കുകയാണ് നരേന്ദ്രമോദി.തലസ്ഥാനമായ തിംഫുവില്‍ വച്ച് ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നംഗ്യേല്‍ വാങ്ചുകുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പുരസ്‌കാര ദാനം. ഇതിന് മുന്‍പ് നാല് പേര്‍ക്ക് മാത്രമാണ് ഓര്‍ഡര്‍ ഓഫ് ദ ഡ്രൂക്ക് ഗ്യാല്‍പോ നല്‍കി ഭൂട്ടാന്‍ ആദരിച്ചിട്ടുള്ളത്. 2014ല്‍ മോദി അധികാരത്തിലെത്തിയതിന് ശേഷം മോദിയുടെ മൂന്നാമത്തെ ഭൂട്ടാന്‍ സന്ദര്‍ശനമാണിത്. ഇന്ത്യ-ഭൂട്ടാന്‍ ബന്ധം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിനും ഭൂട്ടാനും അവിടുത്തെ ജനതയ്ക്കും നല്‍കിയ വിശിഷ്ട സേവനത്തിനുമുള്ള അംഗീകാരമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുരസ്‌കാരം നല്‍കിയതെന്ന് ഭൂട്ടാന്‍ അറിയിച്ചു. 140 കോടി ഭാരതീയര്‍ക്കായി ഈ അംഗീകാരം സമര്‍പ്പിക്കുന്നുവെന്ന് പുരസ്‌കാരം ലഭിച്ചതിന് ശേഷം നരേന്ദ്രമോദി പ്രതികരിച്ചു. 2021 ഡിസംബര്‍ 17ന് ഭൂട്ടാന്റെ 114-ാം ദേശീയദിന ആഘോഷത്തിനിടെയായിരുന്നു രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്രമോദിക്ക് നല്‍കുമെന്ന പ്രഖ്യാപനം രാജാവ് ജിഗ്മെ ഖേസര്‍ നം?ഗ്യേല്‍ നടത്തിയത്.