Monday, April 29, 2024
keralaNews

ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു.

തിരുവനന്തപുരം: ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. തലക്കും കൈക്കും വെട്ടേറ്റ ഭാര്യയെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചു ശേഷം പിന്നീട് തിരികെ വീട്ടില്‍ അയച്ചു. രാവിലെ കൂടുതല്‍ പരിശോധനക്കായി വീണ്ടും ആശുപത്രിയിലേക്ക് മാറ്റി.കാട്ടാക്കട വില്ലിടുംപാറ മൊഴുവന്‍കോട് റിട്ട പഞ്ചായത്ത് ജീവനക്കാരനായ രാജേന്ദ്രന്റെ ആതിര ഭവനില്‍ വ്യാഴാഴ്ച രാത്രി എട്ടോടെ ആണ് സംഭവം. രാജേന്ദ്രന്‍ ഗീത ദമ്പതികളുടെ മകള്‍ 24കാരിയായ അശ്വതിയെയാണ് ഭര്‍ത്താവ് ധനുവച്ചപുരം രോഹിണി ഭവനില്‍ സുജിത് 29 ആക്രമിച്ചത്. വീട്ടില്‍ എത്തിയ സുജിത് ബഹളം ഉണ്ടാക്കുകയും തുടര്‍ന്ന് വെട്ടുകത്തി എടുത്ത് വെട്ടുകയും ചെയ്തു.

അശ്വതിയുടെ തലയില്‍ ആണ് പരിക്ക് ആറോളം തുന്നല്‍ ഉണ്ട്. രാജേന്ദ്രനെ അക്രമിച്ചപോള്‍ തടഞ്ഞ സമയത്തും അശ്വതിക്ക് കയ്യില്‍ വെട്ടേറ്റു. ബഹളം നിലവിളി ആയായപ്പോള്‍ ഇവരുടെ വീടിനു മുന്നില്‍ ടര്‍ഫില്‍ കളിക്കുകയായിരുന്ന ചെറുപ്പക്കാര്‍ ഓടിയെത്തുകയും നാട്ടുകാരുള്‍പ്പെടുന്ന സംഘം സുജിത്തിനെ തടഞ്ഞു വച്ചു പൊലീസിന് കൈമാറി.2018 ല്‍ വിവാഹിതരായ അശ്വതിയും സുജിത്തും വിവാഹം കഴിഞ്ഞു മൂന്ന് മാസം ആയപ്പോള്‍ തന്നെ ആസ്വാരസ്യത്തില്‍ ആയിരുന്നു . കുഞ്ഞു ആയതു മുതല്‍ വീട്ടുകാര്‍ രമ്യതയില്‍ പോകാന്‍ പലവട്ടം ഇരുവരെയും ഇരുത്തി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ വീണ്ടും പ്രശ്‌നങ്ങള്‍ രൂക്ഷം ആയതോടെ അശ്വതി വീട്ടിലേക്കു മടങ്ങുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.

ഇതിന്‍പ്രകാരം കോടതി അശ്വതിക്ക് പ്രൊട്ടക്ഷന്‍ അനുവദിച്ചിട്ടുണ്ട് .ഇതിനിടെയാണ് ഇപ്പോള്‍ സുജിത് അശ്വതിയുടെ വീട്ടില്‍ എത്തി അക്രമം നടത്തിയത്. ശനിയാഴ്ച ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിയ അശ്വതിയുടെയും മാതാപിതാക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ശേഷം രാവിലെ തന്നെ തുടര്‍ ചികിത്സക്കായി നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു പ്രതിയെ കോടതിയില്‍ ഹാജരാക്കി.