Thursday, May 16, 2024
keralaNewspolitics

തൃക്കാക്കരയില്‍ പ്രതിപക്ഷ നേതാവിന് ആശംസകളുമായി പാര്‍ട്ടിയിലെ യുവനേതാക്കള്‍

കൊച്ചി: തൃക്കാക്കരയില്‍ ഉമാ തോമസ് മികച്ച വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന് പ്രശംസിച്ച് എറണാകുളം എംപിയും കോണ്‍ഗ്രസ് നേതാവുമായ ഹൈബി ഈഡനും മുന്‍ എംഎല്‍എ അനില്‍ അക്കരയും. ആരോഗ്യപരമായ കാരണങ്ങളാല്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ യുഡിഎഫ് പ്രചരണം നയിക്കാന്‍ ഇക്കുറി ഉണ്ടായിരുന്നില്ല. സുധാകരന്റെ അഭാവത്തില്‍ തൃക്കാക്കരയില്‍ യുഡിഎഫിന്റെ പ്രചാരണം നയിച്ചത് വിഡി സതീശനും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ചേര്‍ന്നാണ്. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ പിടി തോമസ് നേടിയതിലും മികച്ച ഭൂരിപക്ഷത്തിലേക്ക് ഉമാ തോമസ് എത്തിയതോടെ പ്രതിപക്ഷ നേതാവിന്റെ ഗ്രാഫ് പാര്‍ട്ടിയില്‍ ഉയരുകയാണ്.

പിന്നില്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഇഷ്ടമാണ്… ക്യാപ്റ്റന്‍ (ഒറിജിനല്‍) എന്ന അടിക്കുറിപ്പോടെയാണ് വിഡി സതീശനൊപ്പം നടന്നു നീങ്ങുന്ന ചിത്രം ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്നു വിശേഷിപ്പിക്കുന്നതിനെ കളിയാക്കി കൊണ്ട് ക്യാപ്റ്റന്‍ ഒറിജിനല്‍ എന്ന വിശേഷണം കൂടി ഹൈബി വിഡിക്ക് നല്‍കുന്നുണ്ട്.സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും മുഴുവന്‍ സംഘടനാ സംവിധാനവും ഇറക്കുക വഴി തൃക്കാക്കരയെ ഇളക്കി മറിച്ച പ്രചാരണമാണ് എല്‍ഡിഎഫ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് മണ്ഡലത്തില്‍ ക്യാംപ് ചെയ്താണ് പ്രചാരണം നയിച്ചത്. മുഖ്യമന്ത്രിയെ കൂടാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും മന്ത്രി പി.രാജീവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജും പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു.

തൃക്കാക്കരയെ ഇളക്കി മറിച്ചു കൊണ്ട് എല്‍ഡിഎഫ് നടത്തിയ പ്രചാരണത്തെ തുടര്‍ന്ന് ശക്തികേന്ദ്രമായ തൃക്കാക്കരയില്‍ യുഡിഎഫ് പിന്നോട്ട് പോയേക്കാം എന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസിലെ ചില നേതാക്കളടക്കം ഭൂരിപക്ഷം കുറഞ്ഞാലും ഉമ ജയിക്കും എന്ന തരത്തില്‍ ആത്മവിശ്വാസം ചോര്‍ന്ന നിലയിലേക്ക് വന്നെങ്കിലും ഏറ്റവും മികച്ച വിജയം ഉമ നേടും എന്ന് ഉറച്ച് വിശ്വസിക്കുകയും പരസ്യമായി പറയുകയും ചെയ്തയാള്‍ വിഡി സതീശനാണ്. തൃക്കാക്കരയില്‍ ക്യാംപ് ചെയ്ത് പ്രചാരണം നയിച്ച വിഡിക്കൊപ്പം യുവനേതാക്കളായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, രാഹുല്‍ മാക്കൂട്ടത്തില്‍, വിടി ബല്‍റാം, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, കെഎസ് ശബരീനാഥ് അനില്‍ അക്കര, കെഎം അഭിജിത്ത്, വിഎസ് ജോയ് അടക്കം യുവനേതാക്കളെല്ലാം മണ്ഡലത്തില്‍ പ്രചാരണത്തില്‍ സജീവമായിരുന്നു.

ഇവരെ കൂടാതെ എകെ ആന്റണി, ഉമ്മന്‍ചാണ്ടി, ചെന്നിത്തല എന്നീ സീനിയര്‍ നേതാക്കളും യുഡിഎഫിന്റെ മുഴുവന്‍ എംപിമാരും എംഎല്‍എമാരും മണ്ഡലത്തില്‍ പ്രാചരണത്തിന് എത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുന്‍പേ തന്നെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ ബൂത്ത് കമ്മിറ്റികള്‍ പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. യുഡിഎഫിലെ മറ്റു എംഎല്‍എമാരും ഘടകക്ഷി നേതാക്കളും തൃക്കാക്കരയില്‍ സജീവമായി ഇറങ്ങി. അഭിപ്രായ ഭിന്നതകളില്ലാതെ പാര്‍ട്ടിയും മുന്നണിയും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് തൃക്കാക്കരയില്‍ കണ്ടെതെന്ന് പറയാമെങ്കിലും കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും തലപ്പത്തേക്ക് വന്ന ശേഷം ആദ്യമായി നേരിട്ട തെരഞ്ഞെടുപ്പ് പോരാട്ടം മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചു കയറാനായി എന്നത് പാര്‍ട്ടിയില്‍ വിഡിയുടെ കരുത്തേറ്റും. വിജയത്തിന് പിന്നാലെ യുവനേതാക്കള്‍ ഒന്നാകെ സതീശന് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയില്‍ സതീശനുണ്ടാക്കിയ സ്വാധീനത്തെ കൂടിയാണ് ഇത് അടയാളപ്പെടുത്തുന്നത്.