Wednesday, May 1, 2024
indiaNewspolitics

ബിജെപിക്ക് മണിപ്പൂരില്‍ തുടര്‍ഭരണം; കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയെന്ന് എക്സിറ്റ് പോള്‍ ഫലം

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി നേട്ടം കൊയ്യുമെന്ന് റിപ്പബ്ലിക്ക് എക്സിറ്റ് പോള്‍ ഫലം. ഫെബ്രുവരി 28നും മാര്‍ച്ച് അഞ്ചിനും           രണ്ട് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പില്‍ എന്‍. ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് അധികാര തുടര്‍ച്ച ലഭിക്കുമെന്നാണ് പോള്‍ ഫലം പ്രവചിക്കുന്നത്. 60 സീറ്റുകളുള്ള മണിപ്പൂരില്‍ പകുതിയിലധികവും ബിജെപി നേടും. 36 ശതമാനം വോട്ട് ഭരണകക്ഷിക്ക് ലഭിക്കുമെന്നും 27 മുതല്‍ 31 സീറ്റുകള്‍ വരെ നേടുന്ന ബിജെപി അധികാരത്തില്‍ തുടരുമെന്നുമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം 11-17 സീറ്റുകള്‍ നേടുന്ന കോണ്‍ഗ്രസ് 26 ശതമാനം വോട്ട് നേടിയേക്കാമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു. നാഗാ പീപ്പിള്‍ ഫ്രണ്ട് 6-10 സീറ്റുകള്‍ നേടി മൂന്നാം സ്ഥാനത്തും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 2-6 സീറ്റുകള്‍ നേടി നാലാം സ്ഥാനത്തും എത്തിയേക്കും.  കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കള്‍ വലിയ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് കഴിയുമെന്നാണ് പോള്‍ ഫലം  പ്രവചിക്കുന്നത്. പത്തോളം സീറ്റുകള്‍ കൂടുതല്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞേക്കും. അതേസമയം കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് പത്ത് സീറ്റുകള്‍ കുറയുമെന്ന് റിപ്പബ്ലിക് എക്സിറ്റ് പോള്‍ ഫലം പറയുന്നു.