Sunday, May 5, 2024
NewsSportsworld

ബാര്‍സ വിടാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, കണ്ണീരണിഞ്ഞ് മെസ്സി

ബാര്‍സലോണ വിടുന്ന കാര്യം സ്ഥിരീകരിച്ച് ഫുട്‌ബോള്‍ താരം മെസ്സി. ബാര്‍സയുടെ ഹോം ഗ്രൗണ്ടായ കാമ്പനൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മെസ്സി ഇക്കാര്യം സ്ഥിരീകരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ പലപ്പോഴും വിതുമ്പിക്കൊണ്ടാണ് അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ‘ബാര്‍സ വിടാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, പക്ഷെ തുടരാന്‍ കഴിയാത്ത സാഹചര്യ’മാണെന്നും മെസ്സി പറഞ്ഞു.

കുഞ്ഞുനാള്‍ മുതല്‍ പന്തുതട്ടിയ ബാഴ്‌സലോണയുമായുള്ള മെസ്സിയുടെ കരാര്‍ അടുത്തിടെയാണ് അവസാനിച്ചത്. നിലവില്‍ മെസ്സി പി.എസ്.ജിയിലേക്കെന്നാണ് സൂചന. ഫ്രഞ്ച് ക്ലബ് ഉടമയായ ഖത്തര്‍ അമീറിന്റെ സഹോദരന്‍ ഖാലിദ് ബിന്‍ ഹമദ് ബിന്‍ ഖലീഫ ആല്‍താനി വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.സാധ്യത കല്‍പിക്കപ്പെട്ടിരുന്ന പ്രിമിയര്‍ ലീഗ് ചാമ്ബ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി നേരത്തെ പിന്‍വാങ്ങിയതോടെ പി.എസ്.ജിക്കൊപ്പമാകുമെന്ന് സൂചനയുണ്ടായിരുന്നു. വമ്ബന്‍ പ്രതിഫലം നല്‍കേണ്ട താരത്തിനെ ഏറ്റെടുക്കാന്‍ ക്ലബുകളില്‍ പലതിന്റെയും സാമ്ബത്തിക സ്ഥിതി അനുവദിക്കാത്തതാണ് പി.എസ്.ജിക്ക് അനുഗ്രഹമായത്. നേരത്തെ ഒന്നിച്ചു പന്തുതട്ടിയ നെയ്മര്‍, സൂപര്‍ താരം കിലിയന്‍ എംബാപെ തുടങ്ങിയവര്‍ക്കൊപ്പമാകും ഇതോടെ അടുത്ത സീസണ്‍ മുതല്‍ മെസ്സി ബൂട്ടുകെട്ടുക.

ഫുട്ബാളില്‍ പിച്ചവെച്ചുതുടങ്ങിയ അന്നുതൊട്ട് മെസ്സി ജഴ്‌സി അണിഞ്ഞ ക്ലബാണ് ബാഴ്‌സലോണ. ടീമിന്റെ വലിയ വിജയങ്ങളില്‍ പലതിന്റെയും ശില്‍പിയും അമരക്കാരനുമായി. 2003 മുതല്‍ സീനിയര്‍ ടീമില്‍ ഇടംപിടിച്ച 34 കാരന്‍ 778 മത്സരങ്ങളില്‍ 672 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണോടെ ക്ലബിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ടീം വിടാന്‍ മെസ്സി ഒരുങ്ങിയിരുന്നുവെങ്കിലും ട്രാന്‍സ്ഫര്‍ വ്യവസ്ഥകളില്‍ കുരുങ്ങി. ഇത്തവണ കരാര്‍ കാലാവധി അവസാനിച്ചതോടെ പകുതി തുക നല്‍കി നിലനിര്‍ത്താമെന്ന് ക്ലബ് സമ്മതിച്ചിരുന്നുവെങ്കിലും താരം വഴങ്ങിയില്ല. പി.എസ്.ജിയിലെ ട്രാന്‍സ്ഫര്‍ തുക സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. സെര്‍ജിയോ റാമോസ്, ജോര്‍ജിനോ വിജ്‌നാള്‍ഡം, ജിയാന്‍ലൂയിജി ഡൊണാറുമ തുടങ്ങിയവര്‍ നേരത്തെ പി.എസ്.ജിയുമായി കരാറിലൊപ്പുവെച്ചിട്ടുണ്ട്. ഇവര്‍ക്കു പിന്നാലെയാണ് മെസ്സിയുടെ വരവ്.ആറു തവണ ബാലന്‍ ഡി ഓര്‍ ജേതാവായ മെസ്സി ജൂലൈ ഒന്നുമുതല്‍ ബാഴ്‌സ കരാര്‍ അവസാനിച്ചിരുന്നു.