Friday, May 3, 2024
indiaNewspolitics

ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളും കേന്ദ്രത്തിന്റെ ഐടി നിയമം പാലിക്കും

കേന്ദ്രത്തിന്റെ പുതിയ ഐടി നയം പാലിക്കാമെന്ന് ഫേസ് ബുക്ക് ഉറപ്പ് നല്‍കിയതിന് പിന്നാലെ ബുധാനഴ്ച ഗൂഗിളും നിയമം പാലിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് കേന്ദ്രസര്‍ക്കാരിന് ഉറപ്പ് നല്‍കി.ഇപ്പോള്‍ പാലിച്ചുവരുന്ന നിയമങ്ങളുടെ കൂടെ പുതിയ നിയമം കൂടി പാലിക്കും. ഒപ്പം നയങ്ങള്‍ അങ്ങേയറ്റം സുതാര്യമായി നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കുമെന്നും ഗൂഗിള്‍ ഉറപ്പ് നല്‍കി. കേന്ദ്രസര്‍ക്കാരിനെ പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വരുന്ന ബുധനാഴ്ച തന്നെയാണ് ഗൂഗിളും ഉറപ്പുമായി മുന്നോട്ട് വന്നത്. സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാനാണ് കേന്ദ്രം പുതിയ വിവരസാങ്കേതികവിദ്യാചട്ടം കൊണ്ടുവന്നത്. സമൂഹ മാധ്യമ കമ്പനികളായ ഫേസ് ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍, വാട്സാപ് എന്നിവ ഇത് നടപ്പാക്കേണ്ട അവസാന തീയതി മെയ് 25 ആണ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തിരക്കിട്ട് ഫേസ്ബുക്കും ഇപ്പോള്‍ ഗൂഗിളും കേന്ദ്രസര്‍ക്കാരിന് ഉറപ്പുമായി മുന്നോട്ട് വന്നത്.ഫേസ്ബുക്ക് ചൊവ്വാഴ്ച തന്നെ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടിചട്ടം പാലിക്കുമെന്ന് കേന്ദ്രത്തിന് ഉറപ്പുനല്‍കിയിരുന്നു.

ഫിബ്രവരി 25നാണ് കേന്ദ്രസര്‍ക്കാര്‍ വിവരസാങ്കേതിക വിദ്യാ ചട്ടം (ഇടനിലക്കാരുടെ മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമ ധാര്‍മികതാ കോഡും) കൊണ്ടുവന്നത്. ഇന്ത്യയിലെ സമൂഹമാധ്യമമായ കൂ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ ചട്ടം പാലിക്കുന്ന കമ്പനി. ഫേസ്ബുക്ക്, വാട്സാപ്, ട്വിറ്റര്‍ തുടങ്ങിയവ ഈ മാര്‍ഗ്ഗരേഖ അനുസരിക്കാത്തില്‍ കേന്ദ്രത്തിന് അതൃപ്തിയുണ്ടായിരുന്നു.രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, പരമാധികാരം, ഇന്ത്യയുമായി സുഹൃദ്ബന്ധമുള്ള അയല്‍ രാഷ്ട്രങ്ങള്‍ എന്നിവയ്ക്കെതിരായ ഉള്ളടക്കം പ്രസിദ്ധീകരിക്കുമ്പോള്‍ അതിന്റെ ഉറവിടം കൂടി വ്യക്തമാക്കണമെന്ന് പുതിയ മാര്‍ഗ്ഗരേഖ പറയുന്നു. സമൂഹമാധ്യമകമ്പനികള്‍ക്ക് ഇന്ത്യയില്‍ മേല്‍വിലാസമുണ്ടായിരിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെയും ഉറവിടം വ്യക്തമാക്കണം. അധികാരികള്‍ നിര്‍ദേശിച്ചാല്‍ 36 മണി്ക്കൂറിനുള്ളില്‍ ഈ ഉള്ളടക്കം മാറ്റിയിരിക്കണം. കോടതിയും സര്‍ക്കാരും തടയുന്ന നിയമവിരുദ്ധമായ ഒരു വിവരവും പ്രസിദ്ധീകരിക്കരുത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ സ്വയം ശേഖരിക്കാനും പരിശോധിക്കാനുള്ള സംവിധാനം വേണം. തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ പുതിയ ഐടി ചട്ടം മുന്നോട്ട് വയ്ക്കുന്നു.