Wednesday, May 8, 2024
keralaNews

പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം: സംഭവ ദിവസം അനീഷ് പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും ഒപ്പം പുറത്തുപോയി.

തിരുവനന്തപുരം: പേട്ട കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി അനീഷിന്റെ കുടുംബം. കൊലപാതകം ആസൂത്രിതമാണെന്ന് അനീഷിന്റെ മാതാപിതാക്കള്‍ പറഞ്ഞു. അനീഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവ ദിവസം അനീഷ് പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും ഒപ്പം പുറത്തുപോയി. അനീഷിന് പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും മാതാപിതാക്കള്‍ പറയുന്നു.പെണ്‍കുട്ടിയുടെ വീടിന് സമീപം ഒട്ടേറെ വീടുകളുണ്ടെങ്കിലും സമീപവാസികള്‍ സംഭവം അറിയുന്നത് പോലീസ് വീട്ടിലെത്തിയപ്പോഴാണ്. നിലവിളിയോ ഒന്നും തന്നെ പുറത്തു കേട്ടില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. പോലീസ് എത്തുമ്പോള്‍ വീട്ടിന്റെ രണ്ടാം നിലയിലെ ഹാളില്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു അനീഷ് ജോര്‍ജ്ജ്. പോലീസാണ് അനീഷിന്റെ വീട്ടിലും വിവരം അറിയിക്കുന്നത്. ആദ്യം അപകടമരണം എന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കാര്യങ്ങള്‍ പറയുകയായിരുന്നു.

പള്ളിയിലെ ഗായക സംഘത്തില്‍ അനീഷും യുവതിയും അംഗങ്ങളാണ്. എന്നാല്‍ ഇരുവര്‍ക്കും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് വിവരം. ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണ് സൈമണും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. താഴത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ഇന്നലെ സ്ഥലത്തില്ലായിരുന്നു. ഇവിടെ നിന്ന് മുക്കാല്‍ കിലോമീറ്റര്‍ മാറിയാണ് അനീഷിന്റെ വീട്.പുലര്‍ച്ചെ മുറിയില്‍ സംസാരം കേട്ട് സൈമണ്‍ വാതിലില്‍ മുട്ടിയെങ്കിലും പെണ്‍കുട്ടി വാതില്‍ തുറന്നില്ല.തുടര്‍ന്ന് ബലം പ്രയോഗിച്ച് കതക് തുറന്നപ്പോള്‍ അനീഷുമായി കയ്യേറ്റം ഉണ്ടായെന്നും കത്തികൊണ്ട് കുത്തിയെന്നുമാണ് പോലീസ് പറയുന്നത്. ഹോട്ടല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ജോര്‍ജ്ജിന്റേയും ഡോളിയുടേയും മകനായ അനീഷ് നാലാഞ്ചിറ ബഥനി കോളേജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ്.