Thursday, May 2, 2024
keralaNews

പുതിയ വകഭേദം വായുവിലൂടെയും പകരുമെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ്.

രണ്ടാം വരവില്‍ അതിവേഗം പടര്‍ന്നുപിടിക്കുകയാണ് കോവിഡ് 19 മഹാമാരി. വൈറസിന്റെ പുതിയ വകഭേദം അടച്ചിട്ട മുറികളില്‍ വായുവിലൂടെ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പരിഷ്‌കരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇന്‍ഡോര്‍, വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് വായുവിലൂടെ പകരാനുള്ള സാധ്യതയാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.കോവിഡിനെ ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് 13 മാസം പിന്നിടുമ്പോള്‍ ആദ്യമായാണ് ഡബ്ല്യുഎച്ച്ഒ വൈറസ് വായുവിലൂടെ പകരാമെന്ന് പറയുന്നത്. സാര്‍സ്-കോവ്-2 ന്റെ ഓരോ പുതിയ വകഭേദവും മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ പകര്‍ച്ചവ്യാധിയാണെന്നും കണ്ടെത്തിയിരിക്കുന്നു.വായുസഞ്ചാര സ്വഭാവം കണക്കിലെടുത്ത് കോവിഡ് വ്യാപന സാധ്യത കുറയ്ക്കുന്നതിനെക്കുറിച്ച് അമേരിക്കയില്‍ പഠനം നടത്തിയിരുന്നു.

ഇതിന്റെ റിപ്പോര്‍ട്ട് പ്രകാരം സാമൂഹ്യ അകലം പാലിക്കാനുള്ള ആറടി നിയമം ഇനി സാധുവായിരിക്കില്ല എന്നാണ് പറയുന്നത്. ഇതോടെയാണ് ലോകാരോഗ്യ സംഘടനയും കോവിഡ് -19 വായുവിലൂടെ പകര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയത്.കൊറോണ വൈറസ് വായുവിലൂടെ വ്യാപിക്കാമെന്ന് നിരവധി ശാസ്ത്രജ്ഞര്‍ നേരത്തെ വാദിച്ചിരുന്നെങ്കിലും സാര്‍സ്-കോവ്-2 നെ കുറിച്ച് ശാസ്ത്ര സമൂഹത്തിന് ഇപ്പോഴും പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

ഇന്ത്യയില്‍ നേരത്തെ തന്നെ വൈറസ് വ്യാപനം വായുവിലൂടെ സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ വേണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.രോഗം ബാധിച്ച ആരെങ്കിലും വീട്ടില്‍ ഉണ്ടെങ്കിലോ, ഒരു പ്രദേശത്ത് നിരവധി ആളുകള്‍ക്ക് രോഗം ഉണ്ടെങ്കിലോ വീടിനുള്ളില്‍ പോലും മാസ്‌ക് ധരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് -19 ടാസ്‌ക് ഫോഴ്സ് നിര്‍ദേശിക്കുന്നത്.