Sunday, April 28, 2024
keralaNews

പിടിയുടെ കണ്ണുകള്‍ ദാനം ചെയ്യ്തു : നാളെ ആറുമണിയ്ക്ക് രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം .

കൊച്ചി: അന്തരിച്ച തൃക്കാക്കര എംഎല്‍എയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ പിടി തോമസിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് അല്‍പസമയത്തിനകം തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും. കൊച്ചിയിലേക്ക് പുറപ്പെടും മുന്‍പ് പിടിയുടെ കണ്ണുകള്‍ ദാനം ചെയ്യും. ഇതിനുള്ള അനുവാദം കുടുംബം സി.എം.എസ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അര്‍ബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പി.ടി.തോമസ് വെല്ലൂരിലെ ആശുപത്രിയില്‍ എത്തിയത്.പിടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചു കാര്യം ദില്ലിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണിയാണ് അറിയിച്ചത്. സിഎംസി ആശുപത്രിയില്‍ ഇത് സംബന്ധിച്ച് നടപടികള്‍ നടക്കുകയാണെന്നും ഇതിനു ശേഷമാവും പിടിയുടെ മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് കൊച്ചിയിലേക്ക് പുറപ്പെടുക.

അതേസമയം പിടി തോമസിന്റെ മൃതദേഹം രാത്രി പത്തുമണിയോടെ ഇടുക്കി ഉപ്പുതോടിലെത്തിക്കും. അവിടെ നിന്നും പുലര്‍ച്ചയോടെ കൊച്ചിയിലെത്തിക്കും. രാവിലെ ഏഴുമണിക്ക് ഡിസിസി ഓഫീസില്‍ എത്തിക്കുന്ന മൃതദേഹം എട്ടു മണിക്ക് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഒന്നരവരെയാവും ടൗണ്‍ഹാളില്‍ പൊതു ദര്‍ശനം. തുടര്‍ന്ന് തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ പൊതു ദര്‍ശനം, തുര്‍ന്ന് വൈകിട്ട്  നാളെ ആറുമണിയ്ക്ക് രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം എന്നാണ് നിലവിലെ ഡിസിസിയിലെ ധാരണ. സംസ്‌കാരത്തിനുശേഷം ചിതാഭസ്മം ഉപ്പുതോട്ടിലെ അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യണം എന്നായിരുന്നു പിടിയുടെ അന്ത്യാഭിലാഷം. അതിനുള്ള സാധ്യതകളും നേതാക്കള്‍ പരിശോധിച്ചു വരികയാണ്. വയനാട്ടിലുള്ള രാഹുല്‍ ഗാന്ധി രാത്രി ഏഴുമണിയോടെ കൊച്ചിയിലെത്തും, നാളെ അദ്ദേഹം പിടി തോമസിന് അന്തിമോപചാരം അര്‍പ്പിക്കും.