Thursday, May 2, 2024
keralaNewsObituary

കൊച്ചിയില്‍ യുവാവ് വീട്ടില്‍കയറി വെട്ടിയ പെണ്‍കുട്ടി മരിച്ചു

കൊച്ചി എറണാകുളം കുറുപ്പംപടിയില്‍ യുവാവ് വീട്ടില്‍കയറി വെട്ടിയ പെണ്‍കുട്ടി മരിച്ചു. കുറുപ്പംപടി രായമങ്കലത്ത് പാണിയാടന്‍ ബിനു ജേക്കബിന്റെയും മഞ്ചുവിന്റെയും മകള്‍ അല്‍ക്ക അന്ന ബിനുവാണ് (20) മരിച്ചത്. പെണ്‍കുട്ടിയെ വെട്ടിയ ഇരിങ്ങോള്‍ മുക്കളംഞ്ചേരി ബേസില്‍ (21) ആക്രമണത്തിന് പിന്നാലെ വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ കോളജില്‍ രണ്ടാം വര്‍ഷം ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു അല്‍ക്ക. പ്രണയാഭ്യര്‍ഥന നിരസിച്ചതിനായിരുന്നു ആക്രമണം. എട്ടു ദിവസമായി പെണ്‍കുട്ടി ചികിത്സയിലായിരുന്നു. യുവാവിന്റെ ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ബേസില്‍ അല്‍ക്കയെ വാക്കത്തികൊണ്ടു വെട്ടി ഗുരുതരമായി പരുക്കേല്‍പിച്ചത്. മണിക്കൂറുകള്‍ക്കകം ബേസിലിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. തലയ്ക്കും കഴുത്തിനും അതീവ ഗുരുതര പരുക്കേറ്റ അല്‍ക്ക ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അക്രമം തടയുന്നതിനിടിയിലാണ് മഞ്ജുവിന്റെ പിതാവ് ഔസേഫിനും (70) അമ്മ ചിന്നമ്മയ്ക്കും (65) പരുക്കേറ്റത്. ഉച്ചയ്ക്ക് അല്‍ക്ക വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. ഔസേഫും ഭാര്യ ചിന്നമ്മയും മുറിക്കുള്ളിലായിരുന്നു. ഈ സമയത്താണ് അതിക്രമിച്ചു കയറിയ യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്. തടയാന്‍ ശ്രമിച്ചപ്പോഴാണ് ഔസേഫിനു പരുക്കേറ്റത്. ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് ബിനു എറണാകുളത്തേക്ക് ഓട്ടം പോയിരിക്കുകയായിരുന്നു. അമ്മ മഞ്ജു തയ്യല്‍ ജോലിക്കും സഹോദരി സ്‌കൂളിലും പോയ സമയത്തായിരുന്നു ആക്രമണം. ക്രൂരകൃത്യത്തിനു ശേഷം യുവാവ് കടന്നുകളഞ്ഞു. പൊലീസും നാട്ടുകാരും യുവാവിനായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഉച്ചയ്ക്ക് 2.30ന് ഇരിങ്ങോള്‍ പള്ളിക്ക് സമീപമുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തുമ്പോഴേക്കും മരിച്ചിരുന്നു. ഈ സമയം ബേസിലിന്റെ അമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.