Monday, April 29, 2024
indiaNewsworld

പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രീലങ്കയില്‍ നിന്നുള്ള സംഘം കേരളം ഇടത്താവളമാക്കി

പാകിസ്ഥാനിലേയ്ക്ക് കടക്കാന്‍ കേരളം ഇടത്താവളമാക്കി ശ്രീലങ്കന്‍ സംഘം. സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇതു സംബന്ധിച്ച് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. ദക്ഷിണ നാവിക ആസ്ഥാനവും കപ്പല്‍ശാലയും അടക്കം സ്ഥിതിചെയ്യുന്ന എറണാകുളവും സമീപ ജില്ലകളിലും കനത്ത ജാഗ്രതയാണ്.

ശ്രീലങ്കന്‍ സ്വദേശികളായ 13 അംഗ സംഘമാണ് ബോട്ട് മാര്‍ഗം ഇന്ത്യന്‍ തീരത്ത് എത്തിയിരിക്കുന്നത്. ഇവര്‍ കൊച്ചിയിലെത്തി അവിടെനിന്ന് ജലമാര്‍ഗം പാക്കിസ്ഥാനിലേക്ക് പോകാനാണെന്നാണ് വിവരം. തമിഴ്നാട് സ്വദേശികള്‍ എന്ന് തോന്നിക്കുന്നവിധത്തില്‍ സഞ്ചരിക്കുന്ന ഇവര്‍ ടൂറിസം കേന്ദ്രങ്ങളില്‍ തങ്ങുന്നതിനുള്ള സാധ്യത ഏറെയാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് പോലീസും നേവിയും കോസ്റ്റ് ഗാര്‍ഡും തീരമേഖലകളില്‍ വലിയ പരിശോധനയാണ് നടത്തുന്നത്. നാവികസേനയുടെ വലിയ സംഘം പരിശോധനയുടെ ഭാഗമായിട്ടുണ്ടെന്നും നിരീക്ഷണ വിമാനങ്ങള്‍ അടക്കം തിരച്ചിലിനുണ്ടെന്നും ദക്ഷിണ നാവിക സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2019 ല്‍ ശ്രീലങ്കന്‍ പള്ളിയില്‍ ഐഎസ് ഭീകരര്‍ നടത്തിയ സ്‌ഫോടനത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്ന് കേന്ദ്ര ഇന്റലിജന്‍സും ആര്‍മി ഇന്റലിജന്‍സും കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടക്കമുള്ളവര്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.ഐഎസ് സാന്നിധ്യം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രീലങ്കന്‍ സംഘം കേരളത്തെ ഇടത്താവളമാക്കിയെന്ന വിവരം പുറത്ത് വരുന്നത്. കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുന്നത്. അതേസമയം, ഇവര്‍ കേരളത്തില്‍ എത്തിയിട്ട് എത്ര ദിവസം ആയെന്ന് അടക്കമുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല.