Sunday, May 5, 2024
keralaNews

പക്ഷിപ്പനി; നീണ്ടൂരില്‍ പ്രതിരോധ നടപടികള്‍ പൂര്‍ത്തിയായി.

  • 7729 പക്ഷികളെ കൊന്നു.
  • സ്ഥിതി നിയന്ത്രണ വിധേയമെന്ന് കളക്ടര്‍ .എം അജ്ഞന.

പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി നീണ്ടൂരില്‍ താറാവുകളെയും മറ്റു വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ആകെ 7597 താറാവുകളെയും 132 കോഴികളെയുമാണ് കൊന്നത്. താറാവുകളില്‍ ഏറെയും പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലേതാണ്.ജില്ലാ കളക്ടര്‍ നിയോഗിച്ച ദ്രുതകര്‍മ്മ സേന രണ്ടാം ദിവസമായ ഇന്നലെ(ജനുവരി 6) രാവിലെ ഏഴരയോടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.ഗ്രാമപഞ്ചായത്തില്‍നിന്നും അറിയിച്ചതനുസരിച്ച് മേഖലയിലെ കര്‍ഷകര്‍ താറാവുകളെയും കോഴികളെയും ദ്രുതകര്‍മ്മ സേന നിര്‍ദേശിച്ച സ്ഥലങ്ങളില്‍ എത്തിച്ചു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ഷാജി പണിക്കശ്ശേരി, പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസര്‍ ഡോ. സജീവ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കൊന്ന പക്ഷികളെ കത്തിച്ച് നശിപ്പിച്ചതിനുശേഷം മേഖലയില്‍ പക്ഷികളെ വളര്‍ത്തിയിരുന്ന ഫാമുകളും വീട്ടു പരിസരങ്ങളും അണുവിമുക്തമാക്കി. നീണ്ടൂര്‍ മേഖലയില്‍ പക്ഷിപ്പനി നിയന്ത്രണ വിധേമായതായി ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലുള്ള ജാഗ്രതാ സംവിധാനം സജീവമായി തുടരുമെന്നും കളക്ടര്‍ പറഞ്ഞു.