Saturday, May 4, 2024
keralaNews

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എസ്ഐ കെ.എ.സാബു തന്നെയാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലേയും ഒന്നാം പ്രതി. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡില്‍വെച്ച് പീഡിപ്പിച്ചതാണ് മരണകാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം സിജെഎം കോടതിയിലാണ് കേസിലെ ആദ്യ കുറ്റപത്രം സിബിഐ സമര്‍പ്പിച്ചിരിക്കുന്നത്.ആദ്യം പോലീസ് അന്വേഷിച്ച കേസില്‍ ഏഴ് പോലീസുകാരായിരുന്നു പ്രതിപട്ടികയിലുണ്ടായിരുന്നത്. ഒരു വനിതാ ഹെഡ് കോണ്‍സ്റ്റബിളിനേയും ബിജു ലൂക്കോസ് എന്ന കോണ്‍സ്റ്റബിളിനേയും കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇടുക്കി എസ്പിയായിരുന്ന കെ.ബി. വേണുഗോപാല്‍, ഡിവൈഎസ്പിമാരായ പി.കെ.ഷംസ്, അബ്ദുള്‍ സലാം എന്നിവരുടെ പങ്കിനേക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്ന് ദിവസം രാജ്കുമാറിനേയും അദ്ദേഹത്തിന്റെ ജീവനക്കാരിയായ ശാലിനിയേയും അനധികൃതമായി കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി പീഡിപ്പിച്ചു എന്നാണ് കുറ്റപത്രത്തില്‍ സിബിഐ പറയുന്നത്. സമാനതകളില്ലാത്ത പോലീസ് പീഡനം എന്നാണ് അന്വേഷണ സംഘം സംഭവത്തെ വിശേഷിപ്പിക്കുന്നത്.സാമ്പത്തികത്തട്ടിപ്പ് കേസില്‍ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടം സ്വദേശി രാജ്കുമാറിന്റെ(53) മരണമാണ് സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കുന്നത്. 2019 ജൂണ്‍ 12-ന് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തെങ്കിലും ജൂണ്‍ 15-നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡിലിരിക്കേ 21-ന് മരിച്ചു. ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീടാണ് സിബിഐക്ക് കൈമാറിയത്.