Tuesday, May 21, 2024
keralaNews

കിളികൊല്ലൂര്‍ മര്‍ദ്ദനം; മിലിട്ടറി പോലീസ് അന്വേഷിക്കുന്നു

കൊല്ലം: കിളികൊല്ലൂര്‍ പോലീസ് മര്‍ദ്ദനക്കേസില്‍ സൈന്യം ഇടപെടുന്നു. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും സൈന്യം റിപ്പോര്‍ട്ട് തേടി. കേസ് മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടേക്കും. മിലിട്ടറി പോലീസും കേസ് അന്വേഷിക്കുമെന്നാണ് വിവരം. സൈനികന്‍ വിഷ്ണുവിനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതിലും പോലീസിന് വീഴ്ച പറ്റി.     ഇത്തരത്തില്‍ സൈനികന്‍ അറസ്റ്റിലായാല്‍ ഉടനെ സമീപത്തെ റെജിമെന്റില്‍ അറിയിക്കണമെന്ന നിയമമാണ് പോലീസ് പാലിക്കാതിരുന്നത്. സംഭവത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുബം. പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്നും ക്രൂരമായി മര്‍ദിച്ചുവെന്നും കാണിച്ച് വിഷ്ണുവിന്റെ അമ്മയാണ് പരാതി നല്‍കുന്നത്. കേസില്‍ ഇപ്പോഴും പോലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് ആരോപണം. ആറ് പോലീസുകാരുടെ പേര് പറഞ്ഞും കണ്ടാലറിയാവുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയുമായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ നാല് പേര്‍ക്കെതിരെ മാത്രമാണ് നടപടിയുണ്ടായതെന്നാണ് ആക്ഷേപം. നാല് പേരെ സസ്പെന്‍ഡ് ചെയ്തെങ്കിലും ബാക്കി അഞ്ച് പേരും ഇപ്പോള്‍ കിളികൊല്ലൂര്‍ സ്റ്റേഷനില്‍ ജോലി തുടരുകയാണ്. കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനുമായിരുന്നു പോലീസില്‍ നിന്നും ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. 15 ദിവസത്തിനകം അന്വേഷണം നടത്തി കൊല്ലം ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.