Friday, May 3, 2024
indiaNewspolitics

ത്രിപുരയില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

അഗര്‍ത്തല: വെസ്റ്റ് ത്രിപുര ലോക്‌സഭാ മണ്ഡലത്തിലെയും രാംനഗര്‍ നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പിനെ കുറിച്ചാണ് പരാതി ഉയര്‍ന്നത്. ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇരു മണ്ഡലങ്ങളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് രാംനഗര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ആശിഷ് കുമാര്‍ സാഹ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത് . സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ പുറമെ നിന്നുള്ളവര്‍ക്ക് ബൂത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയെന്ന് വ്യക്തമായി. തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം പ്രതിപക്ഷത്തിന്റെ ചില ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. വെസ്റ്റ് ത്രിപുര പാര്‍ലമെന്റ് മണ്ഡലത്തില്‍ 1686 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 7,34,133 പുരുഷന്മാരും 7,29,337 സ്ത്രീകളും 56 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ 14,63,526 വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 80.40 ശതമാനവും രാംനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ 67.81 ശതമാനവും പോളിങ് രേഖപ്പെടുത്തി.