തൃശൂരില്‍ അമ്മയെ കൊന്ന മകള്‍ അച്ഛനേയും കൊല്ലാന്‍ ശ്രമിച്ചു
തൃശൂര്‍ :കുന്നംകുളം കീഴൂരില്‍ അമ്മയെ കൊന്ന മകള്‍ ഇന്ദുലേഖ അച്ഛനേയും കൊല്ലാന്‍ ശ്രമിച്ചു.അമ്മയുടേയും അച്ഛന്റെയും പേരിലുള്ള 14 സെന്റ് ഭൂമിയും വീടും കൈക്കലാക്കാന്‍ പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനി ആണ് അച്ഛനും അമ്മക്കും ചായയില്‍ കലര്‍ത്തി നല്‍കിയത്. അമ്മ രുഗ്മിണി ചായ കുടിച്ചു. എന്നാല്‍ രുചി മാറ്റം തോന്നിയതോടെ അച്ഛന്‍ ചന്ദ്രന്‍ ചായ കുടിച്ചില്ല. വിഷം ഉള്ളില്‍ ചെന്നതോടെ രുഗ്മിണിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച രുഗ്മിണി ചികില്‍സക്കിടെ മരിച്ചു. കിഴൂര്‍ ചൂഴിയാട്ടയില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) കഴിഞ്ഞ ദിവസം മരിച്ച സംഭവത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. രുഗ്മിണിയുടെ മരണത്തില്‍ മകള്‍ ഇന്ദുലേഖയെ (39) പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നത് ഇങ്ങനെ: ഭര്‍ത്താവ് അറിയാതെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി വായ്പയെടുത്ത ഇന്ദുലേഖയ്ക്ക് 8 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ട്. ഭര്‍ത്താവിന് വിദേശത്താണ് ജോലി. കഴിഞ്ഞ 18ന് ഭര്‍ത്താവ് അവധിക്ക് നാട്ടില്‍ എത്തിയിരുന്നു. ഇയാള്‍ ആഭരണം എവിടെയെന്നു തിരക്കുമെന്ന് ഇന്ദുലേഖ ഭയപ്പെട്ടു. ഇവരുടെ പിതാവ് ചന്ദ്രന്‍ ഉത്സവ പറമ്പുകളില്‍ ബലൂണ്‍ കച്ചവടക്കാരനാണ്. രോഗിയായ ഇയാളുടെയും ഭാര്യയുടെയും പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് വിറ്റു ബാധ്യത തീര്‍ക്കാന്‍ ഇന്ദുലേഖ പദ്ധതിയിട്ടു. ഇവരുടെ 2 മക്കളില്‍ മൂത്തവളായ ഇന്ദുലേഖയെയാണ് സ്വത്തിന്റെ അവകാശിയായി രുഗ്മിണി കാണിച്ചിരുന്നതെന്നാണ് സൂചന.അവശനിലയിലായ രുഗ്മിണിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത് ഇന്ദുലേഖയും ചേര്‍ന്നായിരുന്നു. വിഷം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍മാര്‍ സൂചന നല്‍കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷാംശം ഉണ്ടെന്ന് തെളിഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് ബുധനാഴ്ച വൈകിട്ട് വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഇന്ദുലേഖയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയത്. മകള്‍ അമ്മയെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ചന്ദ്രനും പൊലീസിനോടു പറഞ്ഞിരുന്നു.തുടര്‍ന്നു ഇന്ദുലേഖയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വിഷം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളില്‍ തിരഞ്ഞത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും ഇന്ദുലേഖ കുറ്റം സമ്മതിക്കുകയും ചെയ്തു.