Sunday, May 5, 2024
keralaNews

കണ്ടക്ടര്‍ രേവതി ബസ് ഓണറായി

മൂന്നു വര്‍ഷം കണ്ടക്ടറായി ജോലി ചെയ്ത ബസിന്റെ മുതലാളിയാണ് ഇന്ന് കോട്ടയം കടുത്തുരുത്തി സ്വദേശി പി.കെ.രേവതി. കഴിഞ്ഞമാസമാണു രേവതിയും ഏലൂര്‍ സ്വദേശികളായ സെബിന്‍ സാറ്റുവും കെ.ആര്‍.രാജേഷും ചേര്‍ന്ന് ഏലൂര്‍ കൊച്ചുകടവന്ത്ര റൂട്ടിലോടുന്ന ബസ് സ്വന്തമാക്കിയത്. മകനെപ്പോലെ കൊണ്ടുനടക്കുന്ന ബസിന് ‘മൈ സണ്‍’ എന്ന പേരും നല്‍കി. മൂവരും തന്നെയാണു ബസിലെ ജീവനക്കാരും. രാജേഷാണു ഡ്രൈവര്‍. സെബിനും രേവതിയും കണ്ടക്ടര്‍മാരും.പണ്ടേ ബസിനോടും വാഹനങ്ങളോടും പ്രത്യേക താല്‍പര്യമുണ്ടായിരുന്ന രേവതിക്കു ഡ്രൈവറാകാന്‍ ആയിരുന്നു ആഗ്രഹം. എന്നാല്‍ സാഹചര്യങ്ങള്‍ അനുവദിക്കാതെ വന്നപ്പോള്‍ രേവതി കണ്ടെക്ടറെങ്കിലും ആകാന്‍ ശ്രമിച്ചു. അങ്ങനെ കോട്ടയം ഇലഞ്ഞി റൂട്ടിലോടുന്ന ബസില്‍ കണ്ടക്ടറുടെ സഹായിയായി ജോലി തുടങ്ങി. പ്ലസ്ടു പഠനശേഷം വസ്ത്രശാലയിലെ സെയില്‍സ് ഗേളായാണു രേവതി കൊച്ചിയിലെത്തുന്നത്. അപ്പോഴും കണ്ടക്ടര്‍ ജോലിയോടുള്ള ഇഷ്ടം മനസ്സിലുണ്ടായിരുന്നതിനാല്‍ 2013ല്‍ കണ്ടക്ടര്‍ ലൈസന്‍സ് സ്വന്തമാക്കി.

കൊച്ചിയിലേക്കുള്ള ബസ് യാത്രകള്‍ക്കിടെയാണു ബസ് ജീവനക്കാരായ രാജേഷിനെയും സെബിനെയും പരിചയപ്പെടുന്നത്. ബസുകളില്‍ ടിക്കറ്റ് ചെക്കറായി സ്ത്രീകളെ ജോലിക്ക് എടുക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ അപേക്ഷ നല്‍കി. ടിക്കറ്റ് ചെക്കറായി ജോലി ചെയ്തു വരുന്നതിനിടെയാണു കോവിഡ് നാട്ടില്‍ പിടിമുറുക്കിയത്. അതോടെ ആ ജോലി ഇല്ലാതായി. പിന്നീടാണു കണ്ടക്ടറായി ബസില്‍ ജോലി തുടങ്ങുന്നത്. ആദ്യമെല്ലാം പ്രയാസങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാവരും കട്ട സപ്പോര്‍ട്ടുമായി ഒപ്പം നില്‍ക്കുന്നുണ്ടെന്നു രേവതി പറഞ്ഞു.കലൂരില്‍ താമസിക്കുന്ന രേവതി ദിവസവും രാവിലെ 5.30നു താമസസ്ഥലത്തു നിന്നു പുറപ്പെട്ട് ആറോടെ ഏലൂരില്‍ എത്തും. രാവിലെ 6 മുതല്‍ വൈകിട്ട് 7.30 വരെയാണു ബസിന്റെ ട്രിപ്. ഓട്ടത്തിനു ശേഷം ബസ് കഴുകി വൃത്തിയാക്കുന്നതും മൂവരും ചേര്‍ന്നാണ്. സ്വന്തമായി ബസ് ഉള്ളവര്‍ പോലും അത് ഉപേക്ഷിച്ചു മറ്റു വരുമാനമാര്‍ഗങ്ങള്‍ തേടുന്ന കാലത്തു ബസ് വാങ്ങി സ്വന്തമായി അധ്വാനിച്ചു ജീവിക്കുകയാണു മുപ്പതുകാരിയായ രേവതി. നഷ്ടമില്ലാതെ ഓടാന്‍ കഴിയുന്നുണ്ടെന്നും കൂടുതല്‍ ബസുകള്‍ വാങ്ങണമെന്നാണ് ആഗ്രഹമെന്നും രേവതി പറഞ്ഞു. അമ്മ രഞ്ജിനിയും സഹോദരന്‍ രതീഷും അടങ്ങുന്നതാണു രേവതിയുടെ കുടുംബം.