Friday, May 10, 2024
keralaNews

 ജോമോന്‍ ലഹരിയുടെ സ്വാധീനത്തിലാണ് അക്രമങ്ങള്‍ നടത്തിയത് ;പൊലീസ്

കോട്ടയം: ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി ജോമോന്‍ ലഹരിയുടെ സ്വാധീനത്തിലാണ് അക്രമങ്ങള്‍ നടത്തിയതെന്ന് പൊലീസ്. പ്രതി മൃതദേഹവുമായി പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ ശേഷവും അതിക്രമങ്ങള്‍ തുടര്‍ന്നു. പൊലീസുകാര്‍ പണിപ്പെട്ടാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.രാത്രിയാണ് സംഭവങ്ങളെല്ലാം നടന്നത്. സ്ഥലത്തെ മറ്റൊരു ഗുണ്ടയായ സൂര്യനെ തേടിയാണ് ജോമോനും മറ്റ് രണ്ട് പേരും നിര്‍മലഗിരി ഭാഗത്തേക്ക് വന്നത്. ഈ സ്ഥലത്ത് സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു ഷാന്‍. ഓട്ടോയിലെത്തിയ ഗുണ്ടാ സംഘം ഷാനിനെ ഇവിടെ നിന്ന് ബലമായി തട്ടിക്കൊണ്ടുപോയി.

രാത്രി വൈകിയിട്ടും മകന്‍ തിരികെ വരാതായതോടെ ഷാനിന്റെ അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. ഈ പരാതിയില്‍ അന്വേഷണം തുടങ്ങി അധികം വൈകാതെയാണ് ജോമോന്‍, ഷാന്‍ ബാബുവിനെ തലയില്‍ ചുമന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. ഷാനിന്റെ മൃതദേഹം നിലത്തിട്ട ശേഷം ഞാനൊരാളെ തീര്‍ത്തെന്ന് ആക്രോശിച്ച ജോമോന്‍ പൊലീസ് സ്റ്റേഷനിലും അതിക്രമം നടത്തി.ഷാനിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ജോമോനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. സൂര്യനെന്ന ഗുണ്ടയെ കൊലപ്പെടുത്താന്‍ പോയ സംഘം ഷാന് സൂര്യനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.