Friday, May 3, 2024
indiaNews

ആദിവാസി യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി.

റാഞ്ചി :ജാര്‍ഖണ്ഡില്‍ ആദിവാസി യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി. 22 വയസ്സുകാരി റൂബിക പഹാദനാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ദില്‍ദാര്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.സാഹിബ്ഗഞ്ച് ഗ്രാമത്തിലെ ബോറിയോ സന്താലിയില്‍ മനുഷ്യശരീര ഭാഗങ്ങള്‍ നായ്ക്കള്‍ ഭക്ഷിക്കുന്നത് കണ്ട ഗ്രാമീണരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം അന്‍പതോളം കഷ്ണങ്ങളാക്കി വീട്ടില്‍ ചാക്കിനുള്ളില്‍ സൂക്ഷിക്കുകയും ചില ഭാഗങ്ങള്‍ സമീപ പ്രദേശങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി.ദില്‍ദാറിന്റെ രണ്ടാം ഭാര്യയാണ് റൂബിക. ഇരുവരുടേയും പ്രണയവിവാഹമാണ്. ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം. കുറച്ചു ദിവസങ്ങളായി വഴക്ക് കൂടുകയും അത് കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. വെള്ളിയാഴ്ച ദിര്‍ദാറിന്റെ അമ്മ, റൂബികയെ അവരുടെ സഹോദരന്‍ മൊയ്‌നുദ്ദീന്‍ അന്‍സാരിയുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വച്ച് റൂബികയെ കൊന്ന ശേഷം, ഇരുമ്പ് മുറിക്കുന്ന മെഷീന്‍ ഉപയോഗിച്ച് ശരീരം കഷ്ണങ്ങളാക്കി വിവിധ ഭാഗങ്ങളില്‍ എറിയുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം

ശനിയാഴ്ച കൈവിരല്‍, തോള്‍, ഒരു കൈ, ശ്വാസകോശം, വയറിന്റെ ഭാഗങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് പൊലീസ് ദില്‍ദാറിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ പരിശോധന നടത്തി. ഈ പരിശോധനയ്ക്കിടയിലാണ് ദില്‍ദാറിന്റെ അമ്മാവന്റെ വീടിന്റെ ടെറസില്‍ രക്തക്കറ കണ്ട് ചോദ്യം ചെയ്തത്. ദില്‍ദാറിന്റെ അമ്മാവന്‍ അന്‍സാരിക്കും കൊലയില്‍ പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു.ദില്‍ദാറിന്റെയും അന്‍സാരിയുടെയും കുടുംബാംഗങ്ങളും പൊലീസ് കസ്റ്റഡിയിലാണ്. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പതിമൂന്നോളം ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പൂട്ടിക്കിടന്ന ഒരു വീടിനുള്ളില്‍നിന്നു ചില ശരീരഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.