Monday, April 29, 2024
indiaNews

ചില്‍ഡ്രന്‍സ് ഹോമില്‍ പതിനാറു വയസ്സുകാരനെ തല്ലിക്കൊന്നു.

മുംബൈ: മുംബൈ മാട്ടുംഗയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ പതിനാറു വയസ്സുകാരനെ തല്ലിക്കൊന്നു. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ നാല് കുട്ടികള്‍ ചേര്‍ന്നാണ് ക്രൂര കൃത്യം നടത്തിയത്. മാട്ടുംഗയിലെ ഡേവിഡ് സസൂണ്‍ ചില്‍ഡ്രന്‍സ് ഹോമിലാണ് സംഭവം നടന്നത്. ഹാസ്‌വാന്‍ രാജ്കുമാര്‍ നിഷാദ് എന്ന പതിനാറുകാരനാണ് ക്രൂരമായ മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവത്തില്‍ ശിവാജി പാര്‍ക്ക് പൊലീസ് കേസെടുത്തു. പ്രതികളായ കുട്ടികളെ കറക്ഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരില്‍ ഒരാളുടെ പ്രായം പന്ത്രണ്ട് വയസ്സാണ്. പതിനഞ്ചിനും പതിനേഴിനും ഇടയിലാണ് മറ്റുള്ളവരുടെ പ്രായം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
തെരുവില്‍ അലഞ്ഞ് തിരിയുന്ന നിലയില്‍ കണ്ടെത്തിയ രാജ്കുമാര്‍ നിഷാദിനെ ഈ മാസം ആറിനാണ് ഡിബി മാര്‍ഗ് പൊലീസ് ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിച്ചത്. കുട്ടി മാനസിക വിഭ്രാന്തി കാണിച്ചിരുന്നു. സംസാരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്ന കുട്ടി, കഴിഞ്ഞ ദിവസം റൂമിനകത്ത് മലമൂത്ര വിസര്‍ജനം നടത്തി. ഇതില്‍ പ്രകോപിതരായാണ് അന്തേവാസികളായ മറ്റ് കുട്ടികള്‍ ഹാസ്‌വാന്‍ രാജ്കുമാര്‍ നിഷാദിനെ ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

അക്രമിച്ച കുട്ടികളും ചില്‍ഡ്രന്‍സ് ഹോമില്‍ പുതുതായി എത്തിയവരാണ്. കൊവിഡ് ബാധയ്ക്ക് ശേഷം ചില്‍ഡ്രന്‍സ് ഹോമില്‍ പുതുതായി എത്തുന്ന കുട്ടികളെ 15 ദിവസത്തേക്ക് നിരീക്ഷണ മുറിയില്‍ ആണ് പാര്‍പ്പിച്ചിരുന്നത്. രാജ്കുമാര്‍ നിഷാദും കൊലപ്പെടുത്തിയ 4 കുട്ടികളും ഈ മുറിയിലാണ് കഴിഞ്ഞിരുന്നത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ രാജ്കുമാര്‍ നിഷാദിനെ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. അപകട മരണം എന്ന നിലയിലാണ് ശിവാജി പാര്‍ക്ക് പൊലീസ് ആദ്യം കേസെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഹാസ്‌വാന്‍ രാജ്കുമാര്‍ നിഷാദ് ക്രൂര മര്‍ദ്ദനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. നാലു പേരും ചേര്‍ന്ന് രാജ്കുമാര്‍ നിഷാദിനെ ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്.

അടിവയറ്റിലും നെഞ്ചിലും ഏറ്റ ചവിട്ടിനെ തുടര്‍ന്നുണ്ടായ ബ്ലിഡീംഗ് ആണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതാദ്യമായല്ല ഡേവിഡ് സസൂണ്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസിയായ കുട്ടി കൊല്ലപ്പെടുന്നത്. 2015 മെയ് മാസത്തില്‍ പതിനേഴുകാരനായ അന്തേവാസി ഇവിടെ മര്‍ദ്ദനമേറ്റ് മരിച്ചിരുന്നു. മൂന്ന് മുതിര്‍ന്നവര്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.