Friday, May 3, 2024
keralaNews

ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയക്കടക്കം 30 പേര്‍ക്ക് കൊവിഡ് ബാധിച്ചെന്നും ക്ഷേത്രം അടച്ചെന്നുമുള്ള പ്രചാരണം വ്യാജം.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയക്കടക്കം 30 പേര്‍ക്ക് കൊവിഡ് ബാധിച്ചെന്നും ക്ഷേത്രം അടച്ചെന്നുമുള്ള പ്രചാരണം വ്യാജം. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ക്ഷേത്ര ഭരണ സമിതി വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്.മേല്‍ശാന്തിയക്കടക്കം 30 പേര്‍ക്ക് കൊവിഡ് ബാധിച്ചെന്നും ഗുരുവായൂര്‍ ക്ഷേത്രം അടച്ചെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് ഭരണസമിതി വ്യക്തമാക്കി. ഏതാനും ദിവസം മുമ്പ് ഒന്നു രണ്ടു ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് നാലമ്പലത്തിനകത്തേക്കുള്ള ഭക്തരുടെ പ്രവേശനം നിര്‍ത്തിയിരുന്നു.
കൊടിമരത്തിന് സമീപത്തുനിന്നാണ് ദര്‍ശനം നല്‍കുന്നത്. ആ സ്ഥിതിയില്‍ നിന്ന് യാതൊരു മാറ്റവും ഇല്ല. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ഭരണസമിതി അറിയിച്ചു. നേരത്തെ, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡിസംബര്‍ ആറാം തീയതി മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്തരെ നാലമ്പലത്തില്‍ കയറ്റില്ല.നിലവിലുണ്ടായിരുന്ന രീതിയില്‍ കിഴക്കേ നടയില്‍ കൊടിമരത്തിന് സമീപത്ത് നിന്നായിരിക്കും ദര്‍ശനം അനുവദിക്കുക. വെര്‍ച്വല്‍ ക്യൂ വഴി പ്രതിദിനം ദര്‍ശനത്തിന് നല്‍കുന്ന പാസുകളുടെ എണ്ണം 2000 ആയി നിജപ്പെടുത്താനും തീരുമാനിച്ചിരുന്നു.വിവാഹങ്ങള്‍ക്കും, തുലാഭാരം വഴിപാടിനും, ശ്രീകോവില്‍ നെയ്‌വിളക്ക് പ്രകാരമുള്ള പ്രത്യേക ദര്‍ശനത്തിനും നാലമ്പലപ്രവേശനം ഒഴികെയുള്ള നിലവിലുള്ള സൗകര്യങ്ങള്‍ തുടരും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഈ ക്രമീകരണങ്ങള്‍ നടപ്പിലാക്കുകയെന്നും ഗുരുവായൂര്‍ ക്ഷേത്രസമിതി വ്യക്തമാക്കി.