Wednesday, May 8, 2024
NewsObituarySportsworld

ക്രിക്കറ്റ് ചരിത്രത്തിലെ ലോക റെക്കോര്‍ഡിന്റെ ഇതിഹാസ താരമാണ് ആന്‍ഡ്രൂ സൈമണ്ട്സ് വിടവാങ്ങിയത്

സിഡ്നി: ക്രിക്കറ്റ് ചരിത്രത്തിലെ ലോക റെക്കോര്‍ഡിന്റെ ഇതിഹാസ താരമാണ് ആന്‍ഡ്രൂ സൈമണ്ട്സ് വിടവാങ്ങിയത്. ക്വിന്‍സ്‌ലാന്‍ഡിലുണ്ടായ കാറപകടത്തിലാണ് 46കാരനായ ആന്‍ഡ്രൂ സൈമണ്ട്സ് മരണമടഞ്ഞത്.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്ന വിശേഷണമുണ്ടെങ്കിലും ഓസീസ് മുന്‍താരം ആന്‍ഡ്രൂ സൈമണ്ട്സിന്റെ പേരിലൊരു ലോക റെക്കോര്‍ഡ് 20 വര്‍ഷം ഭദ്രമായി നിലനിന്നു എന്നത് ആരാധകര്‍ക്ക് അധികമറിയാത്ത വസ്തുതയായിരിക്കും. ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗും കൊണ്ട് ‘ത്രീഡി’ ക്രിക്കറ്റര്‍ എന്ന് നിസംശയം വിളിക്കാവുന്ന താരത്തിന്റെ കരിയറിലെ ആദ്യ നാളുകളിലെ സുവര്‍ണ റെക്കോര്‍ഡ് ഇതുതന്നെ.

ഓസ്ട്രേലിയക്കായാണ് ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ആന്‍ഡ്രൂ സൈമണ്ട്സിന്റെ ലോക റെക്കോര്‍ഡ് പിറന്നത് മൈലുകള്‍ക്കകലെ ഇംഗ്ലണ്ടിലാണ്. 1995ല്‍ ഗ്ലോസ്റ്റഷെയറിനായി കളിക്കുമ്പോഴായിരുന്നു ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കപ്പെട്ടത്. ഒരിന്നിംഗ്സില്‍ 16 സിക്സറുകളോടെ പുറത്താകാതെ 254 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ തന്റെ പേരിനൊപ്പം ആന്‍ഡ്രൂ സൈമണ്ട്സ് ചേര്‍ത്തു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരിന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയതിന്റെ ഈ വ്യക്തിഗത റെക്കോര്‍ഡ് രണ്ട് പതിറ്റാണ്ട് തകരാതെ നിന്നു എന്നതാണ് സവിശേഷത. ന്യൂസിലന്‍ഡിന്റെ കോളിന്‍ മണ്‍റോ 2015ലാണ് 23 സിക്സുകളോടെ ഈ റെക്കോര്‍ഡ് ഭേദിച്ചത്. ഓക്ലന്‍ഡും സെന്‍ട്രല്‍ ഡിസ്ട്രിക്ടും തമ്മിലുള്ള മത്സരത്തിലായിരുന്നു മണ്‍റോയുടെ സിക്സര്‍ മേളം.

കൗണ്ടി ക്രിക്കറ്റിലെ ഒരിന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറെന്ന റെക്കോര്‍ഡ് ആന്‍ഡ്രൂ സൈമണ്ട്‌സില്‍ നിന്ന് ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സ് ഈ മാസാദ്യം സ്വന്തമാക്കിയിരുന്നു. വോര്‍സെസ്റ്റര്‍ഷെയറിനെതിരെ ഡര്‍ഹാം ഓള്‍റൗണ്ടര്‍ 17 സിക്സകള്‍ പറത്തിയാണ് പുത്തന്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്. മികച്ച ഓള്‍റൗണ്ടറില്‍ ഒരാളായിരുന്നു. ഓസ്‌ട്രേലിയക്കായി 26 ടെസ്റ്റും 198 ഏകദിനങ്ങളും 14 ട്വന്റി 20കളും കളിച്ചു.

2003ലും 2007ലും ലോകകിരീടം നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായി. 2003 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞുനിന്നു. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന്റെയും മുംബൈ ഇന്ത്യന്‍സിന്റേയും താരമായിരുന്നു. ആദ്യ സീസണ്‍ ഐപിഎല്ലില്‍ സെഞ്ച്വറിയും ഡെക്കാനൊപ്പം കിരീടവും നേടിയിട്ടുണ്ട് ആന്‍ഡ്രൂ സൈമണ്ട്സ്. വിരമിച്ച ശേഷം ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ കമന്റേറ്ററായി സേവനമനുഷ്ടിച്ചിരുന്നു.

ആന്‍ഡ്രൂ സൈമണ്ട്സ് ഏകദിനത്തില്‍ 5000ലേറെ റണ്‍സും നൂറിലേറെ വിക്കറ്റുമുള്ള അപൂര്‍വ താരങ്ങളിലൊരാളാണ്. 11 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 198 ഏകദിനങ്ങളില്‍ 5088 റണ്‍സും 133 വിക്കറ്റും നേടി. 26 ടെസ്റ്റില്‍ 1462 റണ്‍സും 24 വിക്കറ്റും 14 രാജ്യാന്തര ടി20യില്‍ 337 റണ്‍സും 8 വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലില്‍ 39 മത്സരങ്ങളില്‍ 974 റണ്‍സും 20 വിക്കറ്റും സ്വന്തമാക്കി. ഒപ്പം എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായും വാഴ്ത്തപ്പെട്ടു.

 

ഷെയ്ന്‍ വോണിനും റോഡ് മാര്‍ഷിനും ശേഷം ഈ വര്‍ഷം വിടവാങ്ങുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ ഇതിഹാസ ക്രിക്കറ്റ് താരമാണ് ആന്‍ഡ്രൂ സൈമണ്ട്സ്. പ്രഥമ ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച രണ്ടാമത്തെ താരമാണ് ആന്‍ഡ്രൂ സൈമണ്ട്സ് . ലേലത്തില്‍ ഉയര്‍ന്ന വില ലഭിച്ച വിദേശ താരവും ആന്‍ഡ്രൂ സൈമണ്ട്സായിരുന്നു. 5.4 കോടി രൂപയ്ക്ക് ഡെക്കാന്‍ ചാര്‍ജേഴ്സാണ് ഓസീസ് വമ്പനെ സ്വന്തമാക്കിയത്. തന്റെ അവസാന ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായാണ് ആന്‍ഡ്രൂ സൈമണ്ട്സ് കളിച്ചത്. ഐപിഎല്ലില്‍ 39 മത്സരങ്ങളില്‍ 974 റണ്‍സും 20 വിക്കറ്റും സ്വന്തമാക്കി.