Monday, April 29, 2024
keralaNews

കോവിഡ് പോസിറ്റീവ് ആണെന്ന സന്ദേശമെത്തി; യുവതി ഓടിച്ച കാര്‍ അപകടത്തില്‍പെട്ടു

കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞതോടെ പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ടു വൈദ്യുത തൂണിലിടിച്ചു തല കീഴായി മറിഞ്ഞു. പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകാര്‍ തയാറാകാതിരുന്നതോടെ നടുറോഡില്‍ കഴിയേണ്ടി വന്നത് ഒന്നര മണിക്കൂര്‍. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കോവിഡ് പരിശോധനയ്ക്ക് ശേഷം അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയില്‍ പോയി മടങ്ങുകയായിരുന്ന തുടയന്നൂര്‍ മണലുവട്ടം സ്വദേശിനിയായ നാല്‍പതുകാരിക്കു കടയ്ക്കല്‍ കുറ്റിക്കാട് പോങ്ങുമല റോഡിലെത്തിയപ്പോഴാണ്, കോവിഡ് പോസിറ്റീവ് ആണെന്ന സന്ദേശം ലഭിച്ചത്. ഇതിന്റെ പരിഭ്രാന്തിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണില്‍ ഇടിച്ചു മറിയുകയായിരുന്നു.

യുവതിയുടെ മുഖത്തു നിസ്സാര പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന പതിനൊന്നും എട്ടും വയസ്സുള്ള മക്കളെ ബന്ധുവിന്റെ വീട്ടിലാക്കിയ ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു. തല കീഴായി മറിഞ്ഞ കാറില്‍ നിന്നു യുവതി സ്വയം പുറത്തിറങ്ങിയെങ്കിലും, കോവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലോ വീട്ടിലോ എത്തിക്കാന്‍ 108 ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെയുള്ളവര്‍ തയാറായില്ല.

സ്ഥലത്തെത്തിയ അഗ്‌നിശമന സേന പിപിഇ കിറ്റ് നല്‍കി യുവതിയെ വഴിയരികില്‍ ഇരുത്തിയെങ്കിലും കോവിഡ് രോഗിയെ കൊണ്ടുപോകാന്‍ ഫയര്‍ ആംബുലന്‍സ് ഉപയോഗിക്കാന്‍ വ്യവസ്ഥ ഇല്ലെന്നു പറഞ്ഞ് പിന്മാറി. ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ആംബുലന്‍സ് സര്‍വീസിന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചെങ്കിലും ആംബുലന്‍സ് വിടാന്‍ തയാറായില്ല.

വീട്ടിലാക്കിയാല്‍ മതിയെന്നു യുവതി പറഞ്ഞതനുസരിച്ചു, കടയ്ക്കല്‍ താലൂക്ക് ആശുപത്രിക്കു മുന്നിലെ സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളെ ഉള്‍പ്പെടെ സമീപിച്ചെങ്കിലും അവരും കയ്യൊഴിഞ്ഞു. പിന്നീട് കടയ്ക്കല്‍ പൊലീസ് ഇടപെട്ട് 108 ആംബുലന്‍സ് വിളിച്ചുവരുത്തിയെങ്കിലും യുവതിയെ വീട്ടിലാക്കാന്‍ അവരും തയാറായില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഒന്നര മണിക്കൂറിനു ശേഷം ബന്ധുവായ യുവതി എത്തി ഇവരെ കാറില്‍ വീട്ടിലേക്കു മാറ്റുകയായിരുന്നു.