Thursday, May 16, 2024
indiaNewsUncategorized

ഹൈദരാബാദ് കൂട്ടബലാത്സംഗം; രണ്ടു പേര്‍ കൂടി പിടിയില്‍

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറില്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.

പ്രായപൂര്‍ത്തിയാകാത്തവരാണ് ഇന്ന് പിടിയിലായത്. നേരത്തെ ടിആര്‍എസ് നേതാവിന്റെ മകനുള്‍പ്പടെ മൂന്ന് പേര്‍പിടിയിലായിരുന്നു.

രാഷ്ട്രീയ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് കേസില്‍ പിടിയിലായ അഞ്ച് പേരും.പ്രതികള്‍ എല്ലാവരും പ്ലസ്ടു വിദ്യാര്‍ത്ഥികളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഉന്നതസ്വാധീനമുള്ളവരുടെ മക്കള്‍ പ്രതികളായ കേസ് പ്രാദേശിക പോലീസ് അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്ന് ബിജെപി ചൂണ്ടിക്കാട്ടി.

ടിആര്‍എസ് എംഎല്‍യുടെ മകന്‍, ആഭ്യന്തര മന്ത്രി മൊഹമ്മൂദ് അലിയുടെ കൊച്ചുമകന്‍, എഐഎംഐഎം നേതാവിന്റെ മകന്‍, ന്യൂനപക്ഷ കമ്മീഷന്‍ ബോര്‍ഡംഗത്തിന്റെ മകന്‍ എന്നിവര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന ആരോപണം ശക്തമാണ്.

കാറിനകത്തു നിന്നുള്ള എഐഎംഐഎം നേതാവിന്റെ മകന്റേത് എന്ന പേരിലുള്ള ചിത്രം ബിജെപി എംഎല്‍എ രഘുനന്ദന്‍ റാവു പുറത്തുവിട്ടിരുന്നു. ടിആര്‍എസ് എംഎല്‍എയുടെ മകന്‍ പെണ്‍കുട്ടിക്കൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പെണ്‍കുട്ടിയെ കൊണ്ടുപോയ ചുവന്ന ബെന്‍സ് കാര്‍ നഹീന്‍ ഫാത്തിമ എന്നയാളുടെ പേരിലുള്ളതാണ്. ടിആര്‍എസ്സുമായി അടുത്ത ബന്ധമുള്ളയാളാണ് കാര്‍ ഉടമ നഹീന്‍ ഫാത്തിമ.

മെയ് 28-നായിരുന്നു േകാറിനുള്ളില്‍ പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരവും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് കുറ്റവാളികളെ തിരിച്ചറിഞ്ഞത്.

പെണ്‍കുട്ടിയുടെ അച്ഛനാണ് പോലീസില്‍ പരാതി നല്‍കിയത്.ഹൈദരാബാദിലെ ജൂബിലി ഹില്‍സ് ഏരിയയിലാണ് ആക്രമണം നടന്നത്. രാത്രി സുഹൃത്തുക്കളുമൊത്ത് പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്.

സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ പെണ്‍കുട്ടി ഒറ്റയ്ക്കായ തക്കം നോക്കി ബെന്‍സ് കാറില്‍ എത്തിയ അഞ്ചംഗ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.