Monday, May 6, 2024
HealthkeralaNews

കോഴിക്കോട് ജില്ലയില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത നാലിടത്തെ വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് ഗൗരവതരമെന്ന് ഡിഎംഒ. നരിക്കുനിയിലും പെരുമണ്ണയിലുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയ ആര്‍ക്കും കോളറ ലക്ഷണങ്ങള്‍ ഇല്ല.

കോഴിക്കോട് ജില്ലയില്‍ അടുത്തിടെ നാലിടത്താണ് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ നരിക്കുനിയിലെ മൂന്ന് കിണറുകളിലേയും പെരുമണ്ണയിലെ ഒരു കിണറിലേയും വെള്ളത്തിലാണ് വിബ്രിയോ കോളറെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഡിഎംഒ അടിയന്തരമായി വിളിച്ച് ചേര്‍ത്ത ആരോഗ്യ സൂപ്പര്‍ വൈസര്‍മാരുടെ യോഗത്തില്‍ കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കി.  എന്നാല്‍, നരിക്കുനിയില്‍ രണ്ടര വയസുകാരന്റെ മരണകാരണം ഭക്ഷ്യവിഷബാധ തന്നെയെന്ന് മെഡിക്കല്‍ കോളജില്‍ നിന്ന് പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയതായി ഡിഎംഒ ഡോ. ഉമര്‍ ഫാറൂഖ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ ഇതില്‍ വ്യക്തത വരുത്താനാകൂ. ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയെങ്കിലും ജില്ലയില്‍ എവിടെയും കോളറ സ്ഥിരീകരിക്കാത്തത് ആരോഗ്യ വകുപ്പിന് ആശ്വാസമാണ്. വരും ദിവസങ്ങളില്‍ ജില്ലയില്‍ വിവിധ പ്രദേശങ്ങളിലെ കിണറുകളില്‍ റാന്‍ഡം പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.