Saturday, May 4, 2024
keralaNewspolitics

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനത്തില്‍ ഗുരുതര സുരക്ഷാവീഴ്ച

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനത്തില്‍ ഗുരുതര സുരക്ഷാവീഴ്ച. നിശ്ചയിച്ച സ്ഥാനത്തുനിന്ന് ഒന്നര കിലോമീറ്റര്‍ മാറിയാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്. പിന്നീട് ഓട്ടോറിക്ഷയിലാണ് രാഹുല്‍ ലക്ഷ്യസ്ഥാനത്ത് എത്തിയത്. അരമണിക്കൂറോളം സുരക്ഷാസേന ഇരുട്ടിലായി. വയനാട്ടിലെ പര്യടനത്തിനിടെ ഓട്ടോയില്‍ സഞ്ചരിച്ച രാഹുല്‍ ഗാന്ധി തൊട്ടുപിന്നാലെ കോഴിക്കോട്ടും ഓട്ടോയില്‍ യാത്ര ചെയ്ത് എത്തുന്നതാണ് എല്ലാവരും കണ്ടത്. ഒപ്പം കെ.സി.വേണുഗോപാല്‍ എംപിയും. എന്നാല്‍ ഇത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ട് തന്നെ വന്‍ സുരക്ഷാവീഴ്ചയുമായി.

വയനാട്ടില്‍നിന്നെത്തുന്ന കോപ്റ്റര്‍ ഇറങ്ങാന്‍ നിശ്ചയിച്ചത് കടപ്പുറത്തെ ഹെലിപാഡില്‍ ആണ്. ഇറങ്ങിയത് ആകട്ടെ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലും. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിക്കുന്ന കേന്ദ്രമെന്ന നിലയില്‍ സ്ഥലത്ത് ഉണ്ടായിരുന്ന നടക്കാവ് പൊലീസ് സംഘം ഉടനടി ഇടപെട്ടു. എസ്‌ഐ എസ്.നിയാസ് സംസാരിച്ചു ബോധ്യപ്പെടുത്തിയപ്പോള്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്താന്‍ ഏതെങ്കിലും വാഹനം വിളിക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുരക്ഷ പരിഗണിച്ച് പൊലീസുകാര്‍ കമ്മിഷണറെ ബന്ധപ്പെട്ടു. ഈ സമയം കൊണ്ട് റോഡിലേക്കിറങ്ങിയ രാഹുല്‍ തൊട്ടടുത്ത് കണ്ട ഓട്ടോ വിളിച്ച് കടപ്പുറത്തേക്ക് പുറപ്പെട്ടു.

പൊലീസ് വഴി വിവരമറിഞ്ഞയുടന്‍ ഇവിടേക്ക് പുറപ്പെട്ട സുരക്ഷാസേന വഴിമധ്യേ രാഹുലിനെ കണ്ടുമുട്ടിയതോടെയാണ് പിരിമുറുക്കം അയഞ്ഞത്. നേരത്തേ നിശ്ചയിച്ച കോളജ് ഗ്രൗണ്ടില്‍ രാഹുലിന് ഇറങ്ങാന്‍ ശനിയാഴ്ച വൈകിട്ട് കലക്ടര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച യുഡിഎഫുകാര്‍ പിന്നീട് കണ്ടെത്തിയ സ്ഥലമാണ് കടപ്പുറത്തെ ഹെലിപ്പാഡ്. ഈ ആശയക്കുഴപ്പത്തിനിടെയാണ് കോപ്റ്റര്‍ ആദ്യം നിശ്ചയിച്ച സ്ഥലത്തുതന്നെ ഇറങ്ങിയത്. അതാണ് ഇത്ര വലിയ സുരക്ഷാവീഴ്ചയ്ക്കു വഴിവച്ചതും.